നിഷ്കളങ്കനാണ് കണാരേട്ടന്. ആരെയും മനസ്സറിഞ്ഞ് വേദനിപ്പിച്ചിട്ടില്ല. ആരോടും ദേഷ്യമില്ല. മുഖത്തുനോക്കി വേണ്ടാത്തത് പറഞ്ഞാലും ആ നിഷ്കളങ്ക ചിരിയില്‍ കണാരേട്ടന് അതൊക്കെ അലിയിച്ചുകളയും. അതുകൊണ്ടുതന്നെ കണാരേട്ടനെ കാണുന്നതു സുഖമുള്ള കാര്യമാണ്. അങ്ങനെയിരിക്കെ കണാരേട്ടന്റെ വിളി, കൊച്ചുവെളുപ്പാന്‍ കാലത്ത്. ‘അല്ലടോ, മ്മക്ക്, ഇനി അയ്യപ്പനെ വിളിക്കാനും പറ്റൂലേ?’ ഒരുനിമിഷം സ്തംഭിച്ചുപോയെങ്കിലും ആ പറഞ്ഞതിലെ നിഷ്കളങ്ക വ്യസനവും തമാശയും എല്ലാം ചേര്‍ന്നുണ്ടാക്കിയ വികാരത്തിന്റെ പുറത്ത് തിരിച്ചുചോദിച്ചു:
‘അതിനിപ്പംന്താണ്ടായേ, കണാരേട്ടാ.’ ശബരിമല അയ്യപ്പസ്വാമിയെ കാണാന്‍ അത്ര തിടുക്കപ്പെട്ടൊന്നും കണാരേട്ടന് പോകാറില്ല. എന്നാല്‍ പലതവണ പോയിട്ടുണ്ടുതാനും. വൃശ്ചികം പിറന്നാല്‍ ഇടയ്ക്കിടെ സ്വാമിശരണം പറയുന്നത് ശീലമാണ്. അങ്ങനെയിരിക്കെയാണല്ലോ പുതിയ സംഭവവികാസങ്ങളുടെ മലവെള്ളപ്പാച്ചില്‍. സ്വാമി ശരണം, ശരണമയ്യപ്പ എന്നീ വാക്കുകള്‍ക്ക് നിരോധനം ഒന്നുമില്ലെങ്കിലും അങ്ങനെയുണ്ടോ എന്ന് കണാരേട്ടനെ പോലുള്ളവര്‍ക്കു തോന്നുന്ന അന്തരീക്ഷം എങ്ങനെ സംജാതമായി? ഇത് നിസ്സാരമായ ഒരു ചോദ്യമായി വേണമെങ്കില്‍ തള്ളിക്കളയാം. അയ്യപ്പസ്വാമിയുടെ ദര്‍ശനവ്യാപ്തിയും അതിന്റെ അനുഷ്ഠാനരീതികളും എന്തെന്നറിയാത്തവര്‍ക്കും അതിനെ അവഗണിക്കുന്നവര്‍ക്കും ഒരു പ്രശ്നവുമില്ല. എന്നാല്‍, ജീവനുതുല്യം സ്നേഹിക്കുന്ന, വിശ്വസിക്കുന്ന ഒരു സംസ്കാരത്തിനുനേരെ കൂരമ്പുപോലെ വരുന്ന ഒരു സംഗതിയെ തടയാന്‍ തയ്യാറാവില്ലേ? അങ്ങനെ തയ്യാറായില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടെന്തുകാര്യം? ഇവിടെ കണാരേട്ടന് തോന്നിയ ഒരു ചെറിയ ഭീതി നമുക്കു ചിരിച്ചു തള്ളാനാവുന്നതല്ല. കാരണം ഇടതുഭരണകൂടം അത്തരത്തിലുള്ള ഒരു നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഈശ്വരനെ ഭജിക്കുന്നയാളും നാമം ജപിക്കുന്നയാളും ഇരുമ്പഴിക്കുള്ളില്‍ കഴിയണമെന്ന ഹിരണ്യകശിപുവിന്റെ മനസ്സാണ് പ്രശ്നം. ഞാനല്ലാതെ മറ്റൊരു നേതാവില്ല എന്ന തരത്തിലാണല്ലോ പ്രഹ്ലാദനോട് ഹിരണ്യകശിപു പെരുമാറിയത്. ‘ഹിരണ്യായനമഃ’ എന്ന് നിരന്തരം ചൊല്ലി തന്നെ തൃപ്തിപ്പെടുത്തൂ എന്നാജ്ഞാപിച്ചയാളുടെ മുഖത്തുനോക്കി ‘നാരായണായനമഃ’ എന്ന് അനുതാപത്തോടെ പറഞ്ഞയാളാണ് പ്രഹ്ളാദന്. അതിന് പ്രഹ്ളാദന് ഒട്ടേറെ അനുഭവിക്കേണ്ടിവന്നു. എന്നാല്‍ ആ യാതനകള്‍ക്കും വേദനകള്‍ക്കും ഒടുവില്‍ ധാര്‍ഷ്ട്യത്തിന്റെ ശരീരത്തെ സത്യത്തിന്റെ വജ്രമുനകള്‍ മാന്തിക്കീറി പരലോകത്തേക്കയക്കുകയുണ്ടായി. കഥയായാലും ഐതിഹ്യമായാലും വിശ്വാസമായാലും വിശകലനമായാലും ഇതില്‍ മിടിച്ചുതുള്ളുന്നുണ്ട് ഒരുപാട് കാര്യങ്ങള്‍.
ഇടതുഭരണത്തില്‍ വിശ്വാസത്തിനും സംസ്കാരത്തിനും തഴച്ചുവളരാന്‍ അന്തരീക്ഷം ഒരുക്കിക്കൊടുക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ലല്ലോ നമ്മള്. അടിസ്ഥാനപരമായി വിശ്വാസവും അനുഷ്ഠാനവും എങ്ങനെയും തച്ചുതകര്‍ക്കുക എന്നതാണ് ഇടതുഭരണത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. കാരണം സാധാരണക്കാര്‍ അവരുടെ വിശ്വാസ പ്രമാണങ്ങള്‍ക്കനുസരിച്ച് ജീവിച്ചു മുന്നേറിയാല്‍ കമ്മ്യൂണിസത്തിന് എന്തു പ്രസക്തി? അത് തകര്‍ത്തെങ്കില്‍ മാത്രമേ, കലാപം ഉണ്ടാക്കിയെങ്കില്‍ മാത്രമേ കമ്മ്യൂണിസം വളരൂ. കലാപത്തിലേക്കുള്ള പാലമാണ് കമ്മ്യൂണിസമെന്നറിഞ്ഞ് പലരും പിന്മാറിക്കൊണ്ടിരിക്കുകയാണ്. അത് പിടിച്ചു നിര്‍ത്താന്‍ പെടാപ്പാടുപെടുമ്പോഴാണ് ചക്കവീണ് മുയല് ചത്തതുപോലെ സുപ്രീംകോടതിയുടെ ഒരു വിധി വരുന്നത്. തങ്ങള്‍ക്ക് അതൊരു മഹനീയ അവസരമാണെന്ന് കരുതി സംസ്ഥാന ഭരണകൂടം അതെടുത്തങ്ങ് പെരുമാറുകയായിരുന്നു.
ശബരിമലയില്‍ സ്ത്രീവിവേചനം എന്ന ഒറ്റ അജണ്ടയില്‍ തൂങ്ങിനിന്നാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവം നടത്തിയത്. വാസ്തവത്തില്‍ അവിടെ അങ്ങനെയൊരു പ്രശ്നമേയില്ലെന്ന് ഭക്തര്‍ക്കറിയാം. അനുഷ്ഠാനത്തിന്റെ രീതിയും തെളിമയും എന്തെന്ന് അറിയാവുന്നവരാണല്ലോ അവര്‍. എന്നാല്‍ തല്‍പ്പര കക്ഷികളും അജണ്ടാധിഷ്ഠിത ശക്തികളും കോടതിയുടെ വാദത്തില്‍ തൂങ്ങി വിശ്വാസികളോട് കടക്ക് പുറത്ത് എന്ന് യുദ്ധപ്രഖ്യാപനം നടത്തുകയാണ്. സ്വാമി ശരണം, ശരണമയ്യപ്പ എന്നൊക്കെ വിളിച്ചുപോയാല്‍ ഓടിച്ച് പിടിച്ച് ജയിലിലിടും എന്നു ഭീഷണപ്പെടുത്തുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഹിരണ്യകശിപുവിന്റെ അതേ രീതിയില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകുമെന്ന ധാര്‍ഷ്ട്യത്തിന്റെ ആള്‍രൂപമാണ് ഇപ്പോള്‍ ഇവിടെ ഭരിക്കുന്നത്. ഏത് കൊലപാതകിക്കും കൊള്ളക്കാരനും സൈ്വരവിഹാരം നടത്താനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയും വിശ്വാസികളെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചൊതുക്കുകയുമാണ്.
അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ തരത്തില്‍ കേരളത്തെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഈ രീതിയില്‍ പേടിപൂണ്ടാണ് കണാരേട്ടനെപ്പോലുളളവര് ആധിയോടെ പലരേയും വിളിച്ച് സംശയം തീര്‍ക്കുന്നത്. പണ്ട് തൂണ് പിളര്‍ന്നു വന്ന സത്യം നഖംകൊണ്ട് നെഞ്ചുപിളര്‍ന്ന് ഇരുവശത്തേക്കും വലിച്ചെറിഞ്ഞ നുണയുടെ അതേ അവസ്ഥ ഇരന്ന് വാങ്ങുകയാണോ അഭിനവഹിരണ്യകശിപു? അങ്ങനെയെങ്കില്‍ അതിനെതിരെ വിശ്വാസദാര്‍ഢ്യത്തോടെ രംഗത്തിറങ്ങേണ്ടതല്ലേ? അതല്ലേ അയ്യപ്പസന്നിധിയിലേക്ക് പതിനെട്ടു പടികേറിയെത്തുമ്പോള് മുമ്പില്‍ ‘തത്വമസി’യായി തിളങ്ങി തെളിഞ്ഞുനില്ക്കുന്നത്? കണാരേട്ടനുള്‍പ്പെടെയുള്ള വിശ്വാസി സമൂഹങ്ങളോട് ഒന്നേ പറയാനുള്ളൂ: ശരണമയ്യപ്പാ… സത്യം എന്നും വിജയിച്ച ചരിത്രമേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: