ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനക്കുട്ടിയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തി. ഒരു വയസ്സോളം പ്രായമുള്ള ആണാനക്കുട്ടിയെ ആണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഫാമിലെ പുനരധിവാസ മേഖലയില്‍ ആദിവാസി വയോവൃദ്ധയെ കാട്ടാന കുടില്‍ തകര്‍ത്ത് ചവിട്ടിക്കൊന്നിരുന്നു. ഇതിനെത്തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അധികൃതര്‍ ഫാമില്‍ തമ്പടിച്ചിരുന്ന കാട്ടാനകളെ ഉടനടി തുരത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ ആനകളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നതിനിടെ ഫാമിന്റെ അധീനതയിലുള്ള ആറ്, ഏഴ് ബ്ലോക്കുകളുടെ അതിര്‍ത്തിയില്‍ കാടുമൂടിക്കിടക്കുന്ന കശുമാവിന് തോട്ടത്തില്‍ ആനകള്‍ കൂട്ടംകൂടി നില്ക്കുന്നതായി കണ്ടെത്തി. നിരീക്ഷണത്തിനിടെ അവശനിലയില്‍ കിടക്കുന്ന ആനക്ക് ചുറ്റും ഇവ കൂടി നില്‍ക്കുകയാണെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് കൂടുതല്‍ നിരീക്ഷണത്തിനായി ഹെലിക്യാമിന്റെ സഹായം തേടുകയായിരുന്നു. അഖില്‍ പുതുശ്ശേരിയുടെ നേതൃത്വത്തില്‍ ഹെലിക്യാമുപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ആന ചെരിഞ്ഞത് തന്നെയാണെന്ന് മനസ്സിലായത്.
അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് ജയപ്രകാശിന്റെ നേതൃത്വത്തില്‍ ആനകളെ തുരത്തി ചരിഞ്ഞ ആനയെ പരിശോധിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ ജഡത്തിന് ചുറ്റും തമ്പടിച്ചിരുന്ന കാട്ടാനകള്‍ ഒന്നൊന്നായി ഇവിടെ നിന്നും മാറിത്തുടങ്ങി. ഈ അവസരത്തില്‍ ജഡത്തിന് സമീപമെത്തി വനപാലകര്‍ നടത്തിയ പരിശോധനയില്‍ ചെരിഞ്ഞത് ഒരു വയസ്സോളം പ്രായമുള്ള ആനക്കുട്ടിയാണെന്നു കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ എവിടെയും സംശയകരമായ നിലയിലുള്ള മുറിവുകളോ ചതവുകളോ കണ്ടെത്താനായിട്ടില്ലെന്നു റെയിഞ്ച് ഓഫീസര്‍ വിനു പറഞ്ഞു. തുടര്‍ന്ന് ജഡം വളയഞ്ചാല്‍ വന്യജീവി സങ്കേതം ഓഫീസിലെത്തിച്ചു. വനം വകുപ്പ് അസി.സര്ജന് ഡോ.എ.അരുണ്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ജഡം വനമേഖലയില്‍ മറവ് ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.
അസി. വൈല്‍ഡ് ലൈഫ് വാര്ഡന് ജയപ്രകാശ്, റെയിഞ്ച് ഓഫീസര്‍ വിനു എന്നിവരെ കൂടാതെ ഡെപ്യൂട്ടി റെയിഞ്ചര്‍ ആനന്ദന്, എസ്എഫ്ഒമാരായ ജിജില്‍, ഷാജി, വൈല്‍ഡ് ലൈഫ് ഫോറസ്റ്റര്‍ ശശി, ആര്‍ആര്‍ടി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ആനകളെ നിരീക്ഷിക്കുന്നതിനും സുരക്ഷയൊരുക്കുന്നതിനായി സ്ഥലത്തെത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: