കൊച്ചി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് ശബരിമലയില്‍ നിയമവാഴ്ച്ച തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. ശബരിമലയില്‍ കയറുന്നതിനായി കൊച്ചിയില്‍ നിന്നുമെത്തിയ രഹ്ന ഫാത്തിമ എന്ന യുവതിയെ പോലീസ് യൂണിഫോമിലും ഹെല്‍മെറ്റും ധരിപ്പിച്ച് പോലീസ് അകമ്പടിയോടെ സന്നിധാനത്തിന് തൊട്ടടുത്തുവരെ എത്തിച്ചു. പോലീസ് ഉദ്യോഗസ്ഥന് അല്ലാത്ത ഒരാള്‍ പോലീസ് യൂണിഫോം ധരിക്കുന്നത്, കേരളാ പോലീസ് 43 വകുപ്പനുസരിച്ച് കുറ്റകരമാണ്. ഈ നിയമം ലംഘിച്ചുകൊണ്ടാണ് രഹ്നാ ഫാത്തിമയെ പോലീസ് ശബരിമലയിലെത്തിച്ചതെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനായി അയ്യപ്പ നാമം ജപിച്ചു സമരം ചെയ്യുന്ന അയ്യപ്പഭക്തന്മാരെ സുപ്രീം കോടതി വിധി നാടപ്പിലാക്കാനെന്ന പേരില്‍ തല്ലിച്ചതയ്ക്കുന്ന പോലീസാണ് ഇത്തരം നിയമ ലംഘനങ്ങള്‍ക്കു് ഒത്താശ ചെയ്യുന്നത്. ഡിജിപി ലോക് നാഥ് ബെഹ്റ, ഐജിമാരായ മനോജ് ഏബ്രഹാം, എസ്.ശ്രീജിത്ത് എന്നിവരാണ് ഈ നിയമ ലംഘനത്തിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കെതിരെ സര്‍വ്വീസ് ചട്ടമനുസരിച്ചുള്ള നിയമ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധ്യമേഖലാ ജനറല്‍ സെക്രട്ടറി. എന്‍.പി. ശങ്കരന് കുട്ടി, ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ ദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: