ന്യൂദല്‍ഹി: രാജ്യമെങ്ങും മീ ടൂ ക്യാമ്പയിനുകള്‍ കോളിളക്കം സൃഷ്ടിക്കുകയാണ്. ഹോളിവുഡില്‍ നിന്നു തുടങ്ങി മോളിവുഡിലും മീ ടൂ ഹാഷ്ടാഗ് എത്തിനില്‍ക്കുന്നു. സിനിമാ വ്യവസായത്തിനപ്പുറം അതിന്റെ വ്യാപ്തി ആണ്ടുപോയിരിക്കുന്നു.
കേരളത്തില്‍ നടനും സിപിഎം എംഎല്‍എയുമായ മുകേഷ് മീ ടൂ ക്യാമ്പയിനില്‍ കുടുങ്ങിക്കഴിഞ്ഞു. കേന്ദ്രമന്ത്രിയും മുന്മാധ്യമപ്രവര്ത്തകനുമായ എംജെ അക്ബര്‍, പ്രമുഖ താരം നാനാ പടേക്കര്‍, നിയമജ്ഞന് സോളി സൊറാബ്ജി, ഹിന്ദു സ്ഥാന് ടൈംസ് എഡിറ്റര്‍ പ്രശാന്ത് ഝാ തുടങ്ങിയവര്‍ വിഷയത്തില്‍ പെട്ടിട്ടുണ്ട്.ഇത്തരം വെളിപ്പെടുത്തലുകള്‍ കേസായാല്‍ പത്തു വര്‍ഷം വരെ തടവ് ലഭിക്കാം.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ നല്കുന്ന നിയമാവലികള്‍ ഇങ്ങനെ:
സ്ത്രീകള്‍ക്കെതിരെ തൊഴിലിടങ്ങളില്‍ വര്‍ധിക്കുന്ന അതിക്രമങ്ങള്‍ക്കു തടയിടാന്‍ 1997ല്‍ സുപ്രീംകോടതി ഉണ്ടാക്കിയ നിയമാവലിയാണ് വിശാഖ ഗൈഡ്ലൈന്‍. 2013ല്‍ ഭേദഗതി വരുത്തി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെഷന് 354-ാം വകുപ്പ് ചേര്‍ത്തതോടെ ഇത് ക്രിമിനല്‍ കുറ്റകൃത്യമായി മാറി.
തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കെതിരെ ഇത്തരം പ്രവണതകള്‍ ഉണ്ടായാല്‍ തൊഴിലുടമ പോലീസില്‍ പരാതി നല്‍കണമെന്നാണ് ചട്ടം.
ആക്ട് പ്രകാരം തൊഴിലിടത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചാല്‍ ഒന്നു മുതല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ. സ്ത്രീകളെ അന്യായമായി നിരീക്ഷിക്കുക, ചിത്രങ്ങളെടുക്കുക, മോശം ചിത്രങ്ങള്‍ കാണിക്കുക തുടങ്ങിയവയ്ക്ക് ഒന്നു മുതല്‍ ഏഴുവര്‍ഷം വരെ തടവ്. സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന വാക്കുകളും ആംഗ്യങ്ങളുമുപയോഗിച്ചാല് പിഴയോടു കൂടി മൂന്നു വര്‍ഷം തടവ് വകുപ്പ്, കീഴ്ജീവനക്കാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് അഞ്ചു മുതല്‍ 10 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: