തിരുവനന്തപുരം: സുപ്രിം കോടതി വിധി പ്രകാരം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. മൂന്ന് മണിക്ക് സെക്രട്ടറിയറ്റിലെ ദർബാർ ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു തുക കൈമാറിയത്.
നഷ്ടപരിഹാരം നല്‍കേണ്ടിയിരുന്നത് ഉദ്യോഗസ്ഥരായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം സര്‍ക്കാര്‍ നിയമപരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ 14ന് ആണ് സുപ്രീംകോടതി ഉത്തരവിട്ടത്. എട്ട് ആഴ്ചയ്‌ക്കകം തുക കൈമാറണമെന്നും ഉത്തരവിലുണ്ടായിരുന്നു. മാത്രമല്ല നമ്പിനാരായണന്റെ അറസ്റ്റ് തെറ്റായിരുന്നു, അത് ഏറ്റവും വലിയ മാനസിക പീഡനം കൂടിയായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നമ്പി നാരായണന്റെ 22 വർഷം നീണ്ട നിയമപോരാട്ടത്തിൽ നിർണ്ണായകമാണ് സുപ്രീംകോടതിയുടെ വിധി.
കേസ് അന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വാ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി നിര്‍ദേശിക്കാന്‍ മുന്‍ ജസ്റ്റിസ് ഡി.കെ.ജയിന്‍ അധ്യക്ഷനായ സമിതിക്കും രൂപം നല്‍കി. ഈ സമിതിയിലേക്ക് സംസ്ഥാന പ്രതിനിധിയെ നിയോഗിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സമിതിയിലേക്ക് അഡ്വ. വി.എസ്.സെന്തിലിനെ നിയോഗിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: