ദുബായ്: വീണ്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങുതകര്‍ത്തു. രവീന്ദ്ര ജഡേജ നയിച്ച സ്പിന്‍- പേസ് നിര കത്തിക്കയറിയതോടെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് 173 റണ്‍സിന് ഓള് ഔട്ടായി.
മുന്നില്‍ നിന്ന് നയിച്ച സ്പിന്നര്‍ രവീന്ദ്ര പത്ത് ഓവറില്‍ 29 റണ്‍സിന് നാല് വിക്കറ്റുകള്‍ പോക്കറ്റിലാക്കി. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ബുംറയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
174 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വിക്കറ്റ് നഷ്ടം കുടാതെ 49 റണ്‍സിലെത്തിനില്‍ക്കുകയാണ്.
വാലറ്റനിരക്കരനായ ഹസന് മിര്‍സ ക്യാപ്റ്റന്‍ മൊറാത്തസയ്ക്കൊപ്പം അവസാന ഓവറുകളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ബംഗ്ലാദേശിന്റെ സ്കോര്‍ 150 കടത്തിയത്. എട്ടാം വിക്കറ്റില്‍ ഇവര്‍ 66 റണ്‍സ് അടിച്ചെടുത്തു. അമ്പത് പന്തില്‍ രണ്ട് ഫോറും അത്രയും തന്നെ സിക്സറും അടിച്ച മിര്‍സ 42 റണ്‍സോടെ ടോപ്പ് സ്കോററായി. മൊറാത്ത്സ 26 റണ്‍സെടുത്തു.
ബാറ്റിങ്ങിനയക്കപ്പെട്ട ബംഗ്ലാദേശിന് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായി. അഞ്ചാം ഓവറില്‍ ഓപ്പണര്‍ ലിറ്റണ്‍ ദാസ് പുറത്തായി. ഏഴു റണ്‍സെടുത്ത ദാസിനെ ഭുവനേശ്വര്‍ കുമാര്‍ ജാദവിന്റെ കൈകളിലെത്തിച്ചു. അടുത്ത ഓവറില്‍ രണ്ടാം ഓപ്പണര്‍ നസ്മുള്‍ ഹുസൈനും വീണു. ബുംറയുടെ പന്തില്‍ ധവാന് ക്യാച്ചെടുത്തു. ഏഴു റണ്‍സാണ് ഹുസൈന്റെ സമ്പാദ്യം. രണ്ട്വിക്കറുകള് വീഴുമ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ 16 റണ്‍സ്്.
പിന്നീട് ഷാക്കിബ് അല്‍ ഹസന് പുറത്തായി. രവീന്ദ്ര ജഡേജയുടെ പന്തില്‍ ധവാന് ഷാക്കിബിനെ പിടികൂടി. 12 പന്ത് നേരിട്ട ഷാക്കിബ് മൂന്ന് ബൗണ്ടറിയുള്‍പ്പെടെ 17 റണ്‍സ് കുറിച്ചു. തുടര്‍ന്ന് ഒമ്പത് റണ്‍സ് നേടിയ മുഹമ്മദ് മിഥുനും 21 റണ്‍സ് കുറിച്ച മുഷ്ഫിക്കര്‍ റഹിമും ജഡേജയ്ക്ക്് മുന്നില്‍ കീഴടങ്ങി.
45 പന്തില്‍ ഒരു ബൗണ്ടറിയുടെ അകമ്പടിയിലാണ് റഹിം 21 റണ്‍സ് എടുത്തത്.
അഞ്ച് വിക്കറ്റ് നഷ്ടമായപ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ ബോര്‍ഡില്‍ 65 റണ്‍സ് മാത്രം. പിന്നീടെത്തിയ മുഹമ്മദുള്ളയും മൊസാദക് ഹുസൈനും ചേര്‍ന്ന് സ്കോര്‍ നൂറ് കടത്തി. മുഹമ്മദുള്ളയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഭുവനേശ്വര്‍ കുമാര്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു. 51 പന്ത് നേരിട്ട മുഹമ്മദുള്ള മൂന്ന് ബൗണ്ടറി അടക്കം 25 റണ്‍സ് നേടി. മുഹമ്മദുള്ളയ്ക്ക് പിന്നാലെ മൊസാദക് ഹുസൈനും പുറത്തായി. ജഡേജയുടെ പന്തില്‍ കീപ്പര്‍ ധോണി ക്യാച്ചെടുത്തു.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു. പാക്കിസ്ഥാനെതിരായ ലീഗ് മത്സരത്തില്‍ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഇന്ത്യ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി.
സ്കോര്‍ബോര്‍ഡ്
ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ് സി ജാദവ് ബി കുമാര്‍ 7, നസ്മുള്‍ ഹുസൈന് സി ധവാന് ബി ബുംറ 7, ഷാക്കിബ് അല്‍ ഹസന് സി ധവാന് ബി ജഡേജ 17, മുഷ്ഫിക്കര്‍ റഹിം സി ചഹല്‍ ബി ജഡേജ 21, മുഹമ്മദ് മിഥുന് എല്‍ബിഡബ്ളിയു ബി ജഡേജ 9, മുഹമ്മദുളള എല്‍ബിഡബ്ളിയു ബി കുമാര്‍ 25, മൊസാദക് ഹുസൈന് സി ധോണി ബി ജഡേജ 12, മൊര്‍ത്താസ സി ബുംറ ബി കുമാര്‍ 26, ഹസന് മിര്‍സ സി ധവാന് ബി ബുംറ 42, മുഷ്ഫിക്കര്‍ റഹ്മാന് സി ധവാന് ബി ബുംറ 3 , റൂബല്‍ ഹുസൈന് നോട്ടൗട്ട് 1, എക്സ്ട്രാസ് 3 ആകെ 49.1 ഓവറില്‍ 173.
വിക്കറ്റ് വീഴ്ച: 1-15,2-16, 3-42, 4-60, 5-65, 6-101, 7-101, 8-167, 9-169 ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 10-1-32-3, ബുംറ 9.1-1-37-3, ചഹല്‍ 10-0-40-0, ജഡേജ 10-0-29-4, കുല്‍ദീപ് യാദവ് 10-0-34-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: