ശ്രീനഗര്‍: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ക്രൂരത. ബിഎസ്എഫ് ജവാനെ വെടിവച്ച ശേഷം പാക് സൈനികര്‍ കഴുത്തറത്തു കൊന്നു. ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിനെയാണ് പാക്കിസ്ഥാന് അതിക്രൂരമായി കൊലപ്പെടുത്തിയത്.
ഇന്ത്യ-പാക് അതിര്‍ത്തിയിലെ രാംഗഡ് സെക്ടറിലെ മുള്ളുവേലിക്ക് സമീപത്ത് നിന്നും നരേന്ദര്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതാദ്യമായാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ഇത്തരമൊരു ക്രൂരകൃത്യം നടത്തുന്നത്. സംഭവത്തെ കുറിച്ച് പാക്കിസ്ഥാന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നരേന്ദര്‍ കുമാറിനെ കാണാതായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികരും പാക്കിസ്ഥാന് സൈനികരും സംയുക്തമായി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, സൈനികനെ കാണാതായ സ്ഥലത്തിന് സമീപത്തെത്തിയപ്പോള്‍ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി തിരച്ചിലില്‍ നിന്ന് പാക് റേഞ്ചര്‍മാര്‍ പിന്മാറുകയായിരുന്നു. പിന്നീട് സന്ധ്യാസമയത്ത് ബിഎസ്എഫ് നടത്തിയ ശ്രമകരമായ തിരച്ചലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാന്‍ ഈ സംഭവം ഇടയാക്കിയേക്കും. വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാക് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഡിജിഎംഒ തലത്തിലും വിഷയം ഉന്നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: