ദുബായ്: മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയെ എറിഞ്ഞിട്ട് അഫ്ഗാന് ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍. തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റ ശ്രീലങ്ക ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ റണ്‍സിനായിരുന്നു 91 റണ്‍സിനായിരുന്നു ലങ്കയുടെ തോല്‍വി. അഫ്ഗാനിസ്ഥാന് ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങി ശ്രീലങ്ക 41.2 ഓവറില്‍ 158 റണ്‍സിന് പുറത്തായി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും ശ്രീലങ്ക കനത്ത തോല്‍വി വഴങ്ങിയിരുന്നു.
മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഭേദപ്പെട്ട പ്രകടനമാണ് അഫ്ഗാന് സ്കോര്‍ 249-ല്‍ എത്തിച്ചത്. 72 റണ്‍സെടുത്ത റഹ്മത്ത് ഷായാണ് ടോപ്സ്കോറര്‍. 90 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളടങ്ങിയതാണ് ഷായുടെ ഇന്നിങ്ങ്സ്. ഓപ്പണര്‍മാരായ ഇഷാനുള്ള (45), മുഹമ്മദ് ഷഹ്സാദ് (34), ഹഷ്മത്തുള്ള ഷാഹിദി (37) എന്നിവരും മികച്ച ബാറ്റിങ്ങ് കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ തുടക്കം തകര്‍ച്ചയോടെ. അക്കൗണ്ട് തുറക്കും മുന്‍പ് അവരുടെ ആദ്യവിക്കറ്റ് നഷ്ടമായി. മുജീബുര്‍ റഹ്മാന് എറിഞ്ഞ ഇന്നിങ്സിലെ രണ്ടാം പന്തില്‍ കുശല്‍ മെന്‍ഡിസ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഈ ഞെട്ടലില്‍ നിന്ന് ലങ്ക പിന്നീടൊരിക്കലും ഉണര്‍ന്നില്ല. 36 റണ്‍സെടുത്ത ഉപുല്‍ തരംഗയും 23 റണ്‍സെടുത്ത ഡിസില്‍വയും ചേര്‍ന്ന് സ്കോര്‍ മുന്നോട്ടു നീക്കിയെങ്കിലും ഡിസില്‍വ റണ്ണൗട്ടായതോടെ ലങ്ക വീണ്ടും പ്രതിസന്ധിയിലായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാന് സ്പിന്നര്‍മാര്‍ കരുത്തുകാട്ടിയതോടെ ലങ്കന്‍ ഇന്നിംഗ്സ് പാളം തെറ്റി. റണ്‍നിരക്കിന്റെ സമ്മര്‍ദത്തില്‍ കുശാല്‍ പേരേര (17), എയ്ഞ്ചലോ മാത്യൂസ് (22), ഷെഹ്സാന് ജയസൂര്യ (14), തിസാര പെരേര (28) എന്നിവരും പുറത്തായതോടെ ലങ്കയുടെ പ്രതീക്ഷ അസ്തമിച്ചു. അഫ്ഗാനായി മുജീബുര്‍ റഹ്മാനും മുഹമ്മദ് നബിയും റഷീദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: