ന്യൂദല്‍ഹി: ദല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആക്രമിച്ച കേസില്‍ ദല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് അടുത്തമാസം 25 ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പട്യാല ഹൗസ് കോടതി വിളിച്ചു വരുത്തും. കേജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും 11 എംഎല്‍എ മാരും ചീഫ് സെക്രട്ടറിക്ക് നേരെ നടന്ന ആക്രമണത്തിന് ഉത്തരവാദികളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 3000 പേജുള്ള കുറ്റപത്രത്തില്‍ അന്യായമായി തടങ്കലില്‍ വെക്കല്‍, കരുതിക്കൂട്ടിയുള്ള അപമാനം, തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കല്‍, ഗൂഢാലോചന നടത്തി ഭീഷണിപ്പെടുത്തല്‍, പൊതു പരിപാടികള്‍ തടസ്സപ്പെടുത്തല്‍, ശാരീരികാക്രമണം എന്നിവയാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. കുറ്റക്കാരെന്ന് തെളിയിക്കപ്പെട്ടാല്‍ മുഖ്യമന്ത്രിക്കും എംഎല്‍എ മാര്‍ക്കും ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കും.
ദല്‍ഹി സര്‍ക്കാരിന്റെ ഭരണനേട്ടത്തെക്കുറിച്ചുള്ള ടിവി പരസ്യം റിലീസ് ചെയ്യാന്‍ വൈകിയെന്ന പേരില്‍ തന്നെ മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും ശാരീരികമായി ആക്രമിക്കുകയായിരുന്നുവെന്ന് അന്‍ഷു പ്രകാശ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ അര്‍ധ രാത്രിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എംഎല്‍എ അമാനുള്ള ഖാന്‍, അന്‍ഷുവിനെ ഭീഷണിപ്പെടുത്തി മര്‍ദിക്കുകയായിരുന്നു. പരസ്യം നല്‍കാന്‍ എന്തുകൊണ്ട് വൈകിയെന്ന എംഎല്‍എ മാരുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അദ്ദേഹത്തോട് ഭീഷണിയുടെ സ്വരത്തില്‍ കേജ്‌രിവാള്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ചീഫ് സെക്രട്ടറിയെ മര്‍ദിച്ചത് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ മാസങ്ങള്‍ നീണ്ട പോരാട്ടത്തിന് വഴിയൊരുക്കി. കഴിഞ്ഞ ജൂണിലാണ് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചത്.
കുറ്റപത്രത്തെക്കുറിച്ച്, ‘ വ്യാജവും ചിരിച്ചു തള്ളാവുന്നതും’ എന്നായിരുന്നു എഎപിയുടെ പ്രതികരണം.
















