പത്തനംതിട്ട: മഹാപ്രളയത്തില്‍ ഗുരുതരമായി തകരാര്‍ സംഭവിച്ച കക്കാട്ടാറിലെ മണിയാര്‍ ഡാമിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഡാമുകളുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ 1.10 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ജല അതോറിട്ടി ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചു. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും അതിന്റെ താഴ്ഭാഗത്തെ കോണ്‍ക്രീറ്റും സംരക്ഷണഭിത്തിയും തകര്‍ന്നിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ വെള്ളം പൂര്‍ണമായി ഒഴുക്കി കളയണമെന്നതും ഇടയ്ക്കു മഴ പെയ്താല്‍ പണികളെ ബാധിക്കുമെന്നതുമാണ് പ്രധാന പ്രതിസന്ധി.
ആഗസ്റ്റ് 15ന് മഹാപ്രളയത്തിലാണ് ഡാമിന്റെ മൂന്ന്, നാല് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിവിടുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നു മാറിയത്. ഈ ഷട്ടറുകള്‍ ഉയര്‍ത്താനും താഴ്ത്താനും നേരത്തെ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രളയജലം ഒഴുകിയെത്തിയ 15ന് നാലാമത്തെ ഷട്ടര്‍ തുറന്നപ്പോഴാണ് ഗുരുതരമായ തകരാര്‍ കണ്ടത്. തകരാറിലുള്ള ഷട്ടറുകളുടെ ബോഗി വീലുകള്‍ പൊട്ടിയ നിലയിലാണ്. സ്പില്വേകളിലെ ഉപരിതലത്തിലെ കല്ലുകളും ഇളകിയിട്ടുണ്ട്. ഡാമിന്റെ ഇടതു സംരക്ഷണഭിത്തിക്കുണ്ടായ തകര്‍ച്ച ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഭിത്തിയുടെ അടിഭാഗം തകര്‍ന്ന് ഉണ്ടായ വലിയ ദ്വാരത്തിലൂടെ ഒരു നീര്‍ച്ചാലും രൂപപ്പെട്ടു.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ജലസേചനത്തിനായി മണിയാര്‍ ഡാമില്‍ നിന്നു തുറക്കുന്ന കനാലിന്റെ ഭിത്തികള്‍ ഇടിഞ്ഞു താഴ്ന്ന് വെള്ളം പോകാനുളള വഴിയടഞ്ഞതും പ്രധാന പ്രശ്നമാണ്. പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ഡാമിന് 35.35 മീറ്ററാണ് സംഭരണി ശേഷി. കക്കാട് വൈദ്യുതി പദ്ധതിയില്‍ ഉല്‍പ്പാദനശേഷം പുറന്തള്ളുന്ന വെളളം അള്ളുങ്കല്‍, കാരിക്കയം പദ്ധതികളിലൂടെയാണ് മണിയാറിലെത്തുന്നത്. നിലവില്‍ കക്കാട് കഴിഞ്ഞാല്‍ കാരിക്കയത്തു മാത്രമേ വൈദ്യുതി ഉല്‍പ്പാദനം നടക്കുന്നുളളൂ. അള്ളുങ്കല്‍ പവര്‍ഹൗസ് പ്രളയക്കെടുതിയില്‍ തകര്‍ന്നതോടെ ഡാമില്‍ സംഭരണമില്ല. കാരിക്കയത്തു പരമാവധി സംഭരണം പിടിച്ചുനിര്‍ത്തി ഉല്‍പ്പാദനം കുറച്ചെങ്കില്‍ മാത്രമേ മണിയാറിലേക്കു വെള്ളം വരവ് കുറയ്ക്കാനാകൂ. തുലാവര്‍ഷത്തിന് മുമ്പായി ആരംഭിക്കുന്നതിനു മുന്‍പായി പണികള്‍ ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: