കളമശ്ശേരി : നാല് യുവാക്കൾ വെള്ളത്തിൽ വീണ് ഒഴുക്കിൽ പെട്ടത് എലൂരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിക്ക് അലു പുരം ഗ്രൗണ്ടിന് സമീപത്തുള്ള മെട്രോ ടൈൽ കമ്പനി ജീവനക്കാരാണ് അപകടത്തിൽ പെട്ടത്. കമ്പനിക്ക് ചുറ്റും വെള്ളം ആണ്. പരിസരവാസികൾ ഒഴിഞ്ഞ് പോയെങ്കിലും തൊഴിലാളികളെ ഒഴിപ്പിക്കാൻ കമ്പനി ഉടമ തയ്യാറാകാത്തതാണ് പ്രശ്നത്തിന് കാരണം’ അവധിയായതിനാൽ 4 വീപ്പകൾ കൊണ്ട് ചങ്ങാടമുണ്ടാക്കി വെളളത്തിൽ കളിക്കുകയായിരുന്നു തൊഴിലാളികൾ. കമ്പനിക്ക് 150 അടി അപ്പുറത്ത് പുഴയാണ്.
പുഴയോട് ചേർന്ന് ചെറിയ മരങ്ങൾ വളർന്ന് നിൽക്കുന്ന ഒരു തുരുന്നും. തുരുത്തിനും കമ്പനിക്കും ഇടയിൽ ഒരാൾ പൊക്കത്തിൽ വെള്ളമുള്ള ചതുപ്പ നിലമാണ്. ഇവിടെ വച്ചാണ് ചങ്ങാടം മറിഞ്ഞ് അപകടം സംഭവിച്ചത്. മൂന്ന് പേർ വീപ്പയിൽ പിടിച്ച് നീന്തി കരയ്‌ക്കടുത്തു. അനറുൾ (20) ആണ് ഒഴുക്കിൽ പെട്ടത്.
ഒഴുക്കിൽ പെട്ട അനറുളിന് ഒരു മരക്കമ്പിൽ പിടുത്തം കിട്ടി. ഭയന്നു പോയ യുവാവ് മരക്കമ്പിൽ കയറിയിരുന്ന് കരച്ചിലായി.നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഏലൂർ അഗ്നി രക്ഷാ സേന പാഞ്ഞെത്തി. ഞൊടിയിടയിലുള്ള സേനയുടെ പ്രവത്തനമാണ് യുവാവിന് രക്ഷയായത്.ഏകദേശം അരകിലോമീറ്റർ ദൂരം റബ്ബർ ബോട്ട് ഓടിച്ചാണ് സേന കമ്പനിയിൽ എത്തിയത്.കമ്പനിയിൽ നിന്നും ഏകദേശം 150 അടി ദുരത്തായിരുന്നു അനറുൾപെട്ടത്.
ശക്തമായ ഒഴുക്ക് വകവെക്കാതെ സേനാംഗങ്ങൾ ബോട്ട് തുഴഞ്ഞെത്തി ആളെ രക്ഷിച്ചു. പേടിയും തണുപ്പും മൂലം യുവാവ് വിറച്ച് അവശനായിരുന്നു’ അസം സ്വദേശിയായ യുവാവിനെ സേന ഉടൻ തന്നെ ഇ എ സ് ഐ യിൽ എത്തിച്ചു. ബാക്കിയുള്ള 24 തൊഴിലാളികളെ ഉടൻ തന്നെ ഒഴിപ്പിച്ചു’ പോലീസ് കാവലും ഏർപ്പെടുത്തി.
















