ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഈ മാസം 25നു പൊതു തെരഞ്ഞെടുപ്പാണ്. ഭീകരസംഘടനയില്‍പ്പെട്ടവര്‍ മത്സരിക്കുന്നതില്‍ ആശങ്കയുണ്ട്. അതേ സമയം പാക്കിസ്ഥാനില്‍ നിന്ന് വ്യത്യസ്തമായ തെരഞ്ഞെടുപ്പു കാഴ്ചകളും പുറത്തു വരുന്നു.
ആയാസ് മേമന് മോത്തിവാല എന്ന പരിസ്ഥിതിവാദി പ്രചാരണം നടത്തുന്നത് പാക്കിസ്ഥാന്റെ ദേശീയ പതാകയുമേന്തി മാലിന്യക്കൂമ്പാരത്തിനിടയില്‍ കിടന്നാണ്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയില്‍ നിന്ന് മത്സരിക്കുന്ന മോത്തിവാലയുടെ ലക്ഷ്യം അഴിമതി വിരുദ്ധ, മാലിന്യ വിമുക്ത പാക്കിസ്ഥാന് എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയാണ്.
കുന്നുകൂടിയിരിക്കുന്ന മാലിന്യം നീക്കാന്‍ സര്‍ക്കാര്‍ തയാറല്ലെങ്കില്‍ അതിനു മുകളില്‍ ഇരുന്നു പ്രതിഷേധിക്കുക എന്നുള്ളത് തന്റെ അവകാശമാണെന്നാണ് മോത്തിവാല പറയുന്നത്.
ഖൈബര്‍ പഖ്തുന്ക്വാ പ്രവിശ്യയില്‍ നിന്ന് മത്സരിക്കുന്ന രാദേഷ് സിങ്ങ് ടോണി പാക്കിസ്ഥാനിലെ ന്യൂനപക്ഷ സിഖ് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ സ്ഥാനാര്‍ഥിയാണ്. 1,30,000 മുസ്ലിം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ നിന്നാണ് വെറും 160 വോട്ടര്‍മാര്‍ മാത്രമുള്ള തന്റെ വിഭാഗത്തെ പ്രതിനിധീകരിച്ച് അദ്ദേഹം മത്സരിക്കാനിറങ്ങുന്നത്. തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ള മതസംഘടനകളുടെ പിന്തുണയോടെ മത്സരിക്കുന്ന ശക്തരായ രണ്ട് എതിരാളികളോടാണ് ടോണി ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്.
തെക്കന്‍ വാസിരിസ്ഥാന് സ്വദേശിയായ അലി വാസിര്‍ എന്ന സ്ഥാനാര്‍ഥിയുടെ മത്സരം ഭീകരവാദത്തോടാണ്. അലി വാസിറിന്റെ ബന്ധുക്കളായ പത്തുപേരെയാണ് ഭീകരര്‍ ഇതുവരെ കൊന്നൊടുക്കിയത്. തന്റെ വീടും പെട്രോള്‍പമ്പും അടക്കം എല്ലാം ഭീകരവാദികള്‍ തകര്‍ത്തു. പക്ഷേ, പിന്നോട്ട് പോകാന്‍ താന്‍ തയാറല്ല. തന്റെ ആളുകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുമെന്ന് അദ്ദേഹം പറയുന്നു.
പാക്കിസ്ഥാനിലെ ഏറ്റവും പിന്നാക്ക പ്രദേശമായ തെക്കന്‍ ബലൂചിസ്ഥാനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയാണ് അബ്ദുള്‍ കരീം നൗഷര്വാനി. ഇതുവരെ ഏഴു വട്ടമാണ് അദ്ദേഹം പാര്‍ട്ടി മാറിയിട്ടുള്ളത്.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കവെ രണ്ട് തവണ ഇദ്ദേഹം വിജയിക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടിക്കു വേണ്ടിയാണ് ഇത്തവണ മത്സരിക്കാന്‍ ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: