കണ്ണൂര്‍: മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിക്കുന്നതിനായി ഉള്‍നാടന്‍ പൊതുജലാശയങ്ങളില്‍ ചെമ്മീന്‍, മത്സ്യവിത്ത് നിക്ഷേപം നടത്തുന്ന പദ്ധതിയുടെ പയ്യന്നൂര്‍ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ 50,000 പൂമീന്‍ കുഞ്ഞുങ്ങളെ കവ്വായി പുഴയില്‍ നിക്ഷേപിച്ച് നിര്‍വ്വഹിച്ചു. നഗരസഭ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ പി.വി. കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു.
ജലമലിനീകരണം, ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം, കാലാവസ്ഥാവ്യതിയാനം, അമിത ചൂഷണം എന്നിവയാല്‍ നശിക്കുന്ന ഉള്‍നാടന്‍ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യബന്ധനം ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതനിലവാരം ഉയര്‍ത്തുകയാണ് പദ്ധതി ലക്ഷ്യം. ഈ വര്‍ഷം പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിനും മത്സ്യസമ്പത്തിന്റെ സംരക്ഷണവും പരിപാലനവും ഉറപ്പു വരുത്തുന്നതിനും പദ്ധതി പ്രദേശങ്ങളില്‍ ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ ഒരേ സ്ഥലത്ത് മത്സ്യവിത്ത് നിക്ഷേപം നടത്തുകയും നിരീക്ഷണം നടത്തിവരികയും ചെയ്യുന്നു. കൗണ്‍സിലര്‍മാരായ എ.നസീമ, പി.പ്രീത, കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ശ്രീകണ്ഠന്‍, എക്‌സ്‌റ്റെന്‍ഷന്‍ ഓഫീസര്‍ എ.കെ.സംഗീത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: