ന്യൂദല്‍ഹി: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് വധക്കേസില്‍ ഉന്നത സിപിഎം നേതാക്കളെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. കേസിലെ പ്രതികളുമായി പിണറായി വിജയനോ പി. ജയരാജനോ ബന്ധമില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. കൊലപാതകത്തിന് സിപിഎം നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സിബിഐ അന്വേഷണം സാധ്യമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള പ്രതികള്‍ പി. ജയരാജനൊപ്പം നില്ക്കുന്ന ഫോട്ടോ പുറത്തുവന്നത് സിപിഎമ്മിനെ നേരത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരാണ് കൊലയാളികളെല്ലാവരും. അന്വേഷണം നേതാക്കളിലെത്താതിരിക്കാനാണ് സിബിഐ വരുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നത്.
പ്രതികള്‍ക്ക് പിണറായി വിജയനും പി. ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ഷുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിഷ്പക്ഷമായ അന്വേഷണത്തിന് മുഖ്യമന്ത്രിയാണ് നിര്‍ദേശം നല്‍കിയതെന്നും സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന അഞ്ച് പ്രതികളും നിലവില്‍ ജയിലിലാണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. കൊലപാതകത്തിനു പിന്നില്‍ സിപിഎം നേതാക്കളുടെ ഗൂഢാലോചനയില്ല. മാധ്യമവര്ത്തകള് അടിസ്ഥാനമാക്കിയാണ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്, സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: