ബാങ്കോക്ക്: പതിനേഴു ദിവസത്തെ ആശങ്കകളുടെ ഗുഹാവാസത്തിനു ശേഷം നാല് കുട്ടികള്‍ കൂടി ഈ ലോകത്തിലേക്കു മടങ്ങിയെത്തി. ഇതോടെ വടക്കന്‍ തായ്ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ എട്ടു കുട്ടികളെ രക്ഷിച്ചു.
ജൂനിയര്‍ ഫുട്ബോള്‍ ടീമിലെ അംഗങ്ങളായ പന്ത്രണ്ട് കുട്ടികളേയും അവരുടെ പരിശീലകനേയും രക്ഷിക്കാനുള്ള ഊര്‍ജിതമായ ദൗത്യം ഞായറാഴ്ചയാണ് തുടങ്ങിയത്. ഞായറാഴ്ച നാലുകുട്ടികളെ രക്ഷിച്ചിരുന്നു.
തിങ്കളാഴ്ചയാണ് മറ്റ് നാല് കുട്ടികളെക്കൂടി ഗുഹയ്ക്ക് പുറത്തെത്തിച്ചത്. ഇനിയുള്ള നാലു കുട്ടികളെയും പരിശീലകനെയും ഇന്ന് രക്ഷിക്കും.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കേവ് ഡൈവിങ്ങില്‍ വിദഗ്ധ പരിശീലനം നേടിയ പതിനെട്ടു രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയ്ക്കുള്ളില്‍ കടന്നത്. കഴിഞ്ഞ ദിവസം നാല് കുട്ടികളെ രക്ഷിച്ചതിനാല്‍ എല്ലാവരും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. പ്രാദേശിക സമയം വൈകിട്ട് അഞ്ചു മണിക്ക് അഞ്ചാമത്തെ കുട്ടിയെ ഗുഹയ്ക്കു പുറത്തെത്തിച്ചു. ആംബുലന്‍സില്‍ കുറച്ചു ദൂരം കൊണ്ടുവന്നതിനു ശേഷം അവിടെ നിന്ന് ഹെലിക്കോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചു. ഒരു മണിക്കൂറിനു ശേഷം ആറാമത്തെ കുട്ടിയേയും അടുത്ത ഒരു മണിക്കൂറിനുള്ളില്‍ ഏഴാമത്തെ കുട്ടിയേയയും ഗുഹയ്ക്കു പുറത്തെത്തിച്ചു. എട്ടാമത്തെ കുട്ടിയെ രക്ഷിക്കാന്‍ അത്ര സമയമെടുത്തില്ല.
ഞായറാഴ്ച നാലു കുട്ടികളെ രക്ഷിക്കാന്‍ എട്ടു മണിക്കൂര്‍ സമയമെടുത്തു. നാലു കുട്ടികളെ രക്ഷിച്ചതിനു ശേഷം പത്തു മണിക്കൂര്‍ സമയെടുത്തു സജ്ജരായതിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയ്ക്കുള്ളില്‍ കടന്നത്. ജലനിരപ്പ് ഇന്നലെ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കി. കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി എന്നാണ് സംയുക്ത കമാന്‍ഡിന്റെ തലവന്‍ നരോങ്സാക്കും ഇന്നലെ പറഞ്ഞത്.
ജൂണ്‍ ഇരുപത്തിമൂന്നു മുതല്‍ കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അവരെ കണ്ടെത്തിയതു മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനമാണ് ഞായറാഴ്ച വിജയം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: