ആലപ്പുഴ: കോടികളുടെ കാര്‍ഷിക വായ്പ തട്ടിപ്പ് കേസില്‍ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനെ രാമങ്കരി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വ്യാജ രേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്നാണ് കുറ്റം. മാമ്പുഴക്കരിയിലെ കുട്ടനാട് വികസന സമിതിയുടെ ഓഫീസില്‍ നിന്ന് ചൊവ്വാഴ്ച വൈകിട്ടാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. വിജയകുമാരന്‍ നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
12 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന് ഫാ. പീലിയാനിക്കല്‍ ചില കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് വാദിച്ചെങ്കിലും എല്ലാ കേസിലും ജാമ്യം കിട്ടിയിട്ടില്ലെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു.
പീലിയാനിക്കല്‍ നേരിട്ട് തട്ടിപ്പ് നടത്തിയിട്ടില്ല. സ്വാശ്രയ സംഘങ്ങളുടെ അപേക്ഷകളില്‍ വായ്പയ്ക്കായി കുട്ടനാട് വികസന സമിതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ ബാങ്കുകളോട് ശുപാര്‍ശ ചെയ്യുക മാത്രമാണ് ചെയ്തത്. പുരോഹിതനെന്ന നിലയില്‍ സമൂഹത്തിലുള്ള സ്ഥാനവും പ്രായവും പരിഗണിച്ച് ജാമ്യം അനുവദിക്കണം. പ്രതിഭാഗം വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
നാല് കേസുകളിലാണ് പീലിയാനിക്കല്‍ ഇപ്പോള്‍ പ്രതി. മറ്റു പ്രതികളായ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍സിപി നേതാവ് അഡ്വ. റോജോ ജോസഫ്, അദ്ദേഹത്തിന്റെ ഭാര്യ, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ എന്നിവര്‍ ഒളിവിലാണ്. കുട്ടനാട് വികസന സമിതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങളുടെ പേരിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. കര്‍ഷകരുടെ പേരില്‍ അവര്‍ പോലും അറിയാതെ ബാങ്ക് വായ്പ എടുത്ത് പീലിയാനിക്കലും സംഘവും മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: