ന്യൂദൽഹി: റഷ്യയിലെ ഏകദിന സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി പ്രധാനമന്ത്രി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ചർച്ചയിൽ ധാരണയായതായാണ് വിവരം. സോചിയിൽ നടന്ന അനൗദ്യോഗിക കൂടിക്കാഴ്ച മൂന്നു മണിക്കൂറിലധികം നീണ്ടു.
ഇരുരാജ്യങ്ങളും ദീർഘകാലമായുള്ള സുഹൃത്തുക്കൾ ആണെന്നും, റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കുകയാണെന്നും മോദി പറഞ്ഞു. വരാനിരിക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ സ്ഥിരാംഗത്വം ലഭിക്കുന്നതിനായി ഇന്ത്യ റഷ്യയുടെ പിന്തുണ തേടിയിട്ടുണ്ട്.
ഇറാനുമായുള്ള ആണവകരാറിൽ നിന്നും അമേരിക്ക പിൻമാറിയ സാഹചര്യം ഇരുനേതാക്കളും ചർച്ച ചെയ്തു. റഷ്യയക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളിലും ഇന്ത്യ ആശങ്ക അറിയിച്ചു. പാകിസ്ഥാനും അഫ്ഗാനും തുടരുന്ന തീവ്രവാദ നയങ്ങളിലും ഇരുനേതാക്കളും ചർച്ച നടത്തി.
















