ഗോള്‍ഡ്കോസ്റ്റ്: ഓസ്ട്രേലിയയിലെ സുവര്‍ണതീരത്ത് കാല്‍സെഞ്ചുറി കടന്ന സുവര്‍ണനേട്ടം കൊയ്തെടുത്ത് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എക്കാലത്തെയും മികച്ച മൂന്നാം പ്രകടനത്തില്‍ മൂന്നാം സ്ഥാനം നേടി. 26 സ്വര്‍ണവും 20 വെള്ളിയും അത്രയും തന്നെ വെങ്കലവും കരസ്ഥമാക്കിയാണ് ഇന്ത്യ മെഡല്‍ നിലയില്‍ മൂന്നാം സ്ഥാനത്തെത്തിയത്- മൊത്തം 66 മെഡല്‍. 2010 ലെ ദല്‍ഹി ഗെയിംസില്‍ 101 മെഡല്‍ നേടിയതും 2002 ലെ മാഞ്ചസ്റ്റര്‍ ഗെയിംസില്‍ 69 മെഡല്‍ നേടിയതുമാണ് ഗോള്ഡകോസ്റ്റിലേതിനെക്കാള് മികച്ച പ്രകടനം.
ആതിഥേയരായ ഓസ്ട്രേലിയ 198 മെഡലുകളോടെ മെഡല്‍ നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. 80 സ്വര്‍ണവും 59 വെള്ളിയും അത്രയും തന്നെ വെങ്കലവും അവര്‍ക്ക് ലഭിച്ചു. ഇംഗ്ലണ്ട് 136 മെഡലുകളുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 45 സ്വര്‍ണവും അത്രയും തന്നെ വെള്ളിയും 46 വെങ്കലവും അവര്‍ നേടി.
2014 ലെ ഗ്ലാസ്ക്കോ ഗെയിംസില്‍ ഇന്ത്യ മെഡല്‍ നിലയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. പതിനഞ്ച് സ്വര്‍ണവും മുപ്പത് വെള്ളിയും 19 വെങ്കലവുമുള്‍പ്പെടെ 64 മെഡലുകളാണ് ലഭി ച്ചത്.
ഗോള്ഡ്കോസ്റ്റില് ഭാരോദ്വഹനത്തിലൂടെയാണ് ഇന്ത്യ സ്വര്‍ണവേട്ട തുടങ്ങിയത്. മീരാഭായ് ചാനുവാണ് ആദ്യ സ്വര്‍ണം നേടിയത്. അവസാന ദിനത്തില്‍ വനിതകളുടെ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ സിന്ധുവിനെ തോല്‍പ്പിച്ച് സൈന നെഹ്വാള് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ 26-ാം സ്വര്‍ണവും നേടി.
ഇരുനൂറിലേറെപ്പേര്‍ അണിനിരന്ന ഇന്ത്യന്‍ സംഘത്തിലെ ഷൂട്ടിങ്ങ് താരങ്ങളാണ് ഏറെ മെഡലുകള്‍ വാരിയത്. ഏഴു സ്വര്‍ണവും നാലു വെള്ളിയും അഞ്ച് വെങ്കലവും നേടി. ജീതു റായി, ഹീന സിദ്ധു, സഞ്ജീവ് രാജ്പുത്ത്, തേജസ്വനി സാവന്ത്, ശ്രേസായി സിങ്ങ്, അനീഷ് ബന്‍വാല, മനു ഭാക്കര്‍ എന്നി ഷൂ്ട്ടര്മാരാണ് സ്വര്‍ണം വാരിയത്.
ഭാരോദ്വഹനത്തിലും ഗുസ്തിയിലും ഇന്ത്യന്‍ താരങ്ങള്‍ അഞ്ചു സ്വര്‍ണം വീതം നേടി. ഭാരോദ്വഹനത്തില്‍ രണ്ട് വെള്ളിയും അത്രയും തന്നെ വെങ്കലവും ലഭിച്ചു. ഗുസ്തിയില്‍ മൂന്ന് വെള്ളിയും നാല് വെങ്കലവും നേടി. മീരാഭായ് ചാനു,സഞ്ജിത ചാനു, സതീഷ് കുമാര്‍ ശിവലിംഗം , വെങ്കട് രാഹുല്‍, പൂനം യാദവ് എന്നിവരാണ് ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയവര്‍. ഗുസ്തിയില്‍ സുമിത് മാലിക്ക്, വിനേഷ് ഫോഗട്ട്, സുശീല്‍ കുമാര്‍, രാഹുല്‍ അവാരെ, ബജ്രംഗ് പൂനിയ എന്നിവരാണ് സ്വര്‍ണം നേടിയത്.
പരിചയ സമ്പന്നയായ മേരി കോം നയിച്ച ഇന്ത്യന്‍ ബോക്സിങ്ങ് ടീം മൂന്ന് സ്വര്‍ണമുള്‍പ്പെടെ ഒമ്പത് മെഡലുകള്‍ നേടി. മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും ഇതിലുള്‍പ്പെടുന്നു.മേരി കോം, വികാസ് കൃഷന്, ഗൗരവ് സോളങ്കി എന്നിവരാണ് സ്വര്‍ണം നേടിയത്. ടേബിള്‍ ടെന്നീസിലും ഇന്ത്യക്ക് മൂന്ന് സ്വര്‍ണം ലഭിച്ചു.
അതേസമയം അത്ലറ്റിക്സില് ഇന്ത്യക്ക് മികവ് കാട്ടാനായില്ല. ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ലഭിച്ചത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് സ്വര്‍ണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: