ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് (നഗരം) കീഴില്‍ കേരളത്തിലെ 32 നഗരങ്ങളിലായി 5,073 വീടുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അനുമതി നല്കി. 203 കോടി രൂപയാണ് ഈ വീടുകള്‍ നിര്‍മ്മിക്കാന്‍ വേണ്ടി വരുന്ന ചെലവ്. ഇതില്‍ 76 കോടി രൂപ കേന്ദ്ര സഹായമാണ്.
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ വിവിധ സംസ്ഥാനങ്ങളിലായി 3,21,567 വീടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി നിരീക്ഷണത്തിനുള്ള സമിതിയുടെ മുപ്പത്തിരണ്ടാമത് യോഗം അംഗീകാരം നല്‍കിയത്. ഇതിന് 18,203 കോടി രൂപയുടെ നിക്ഷേപം ആവശ്യമായി വരും. ഇതില്‍ 4,752 കോടി രൂപ കേന്ദ്ര സഹായമായി നല്‍കും.
ഹരിയാന, പശ്ചിമ ബംഗാള്‍, രാജസ്ഥാന്, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, മിസോറം, കര്‍ണ്ണാടക, മഹാരാഷ്ട്ര, മധ്യ പ്രദേശ്, ബീഹാര്‍, കേരളം, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ 523 നഗരങ്ങളിലാണ് പദ്ധതിക്കു കീഴില്‍ വീടു നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്.
ഇതോടെ പ്രധാനമന്ത്രി ആവാസ് യോജനക്കു കീഴില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ ആകെ എണ്ണം 42,45,792 ആയി. രാഷ്ട്രീയ ആവാസ് യോജനക്കു കീഴിലുള്ള പദ്ധതികളും ചേര്‍ത്താല്‍ ആകെ വീടുകളുടെ എണ്ണം 43,87,640 ആവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: