കൊച്ചി: വൻ പോലീസ് സന്നാഹത്തിൽ, ബലം പ്രയോഗിച്ച് ദേശീയ പാതയ്‌ക്ക് സ്ഥലമെടുക്കാൻ സർക്കാർ ഒരുക്കം. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറത്താണ് തുടക്കം. തടയാൻ നോക്കരുതെന്നും കടുത്ത നടപടിയെടുക്കുമെന്നും പോലീസ് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. മലപ്പുറത്തു നിന്ന് എം എസ് പി ക്യാമ്പിലെ സായുധ പോലീസിനെ വൻതോതിൽ വിന്യസിക്കുന്നുണ്ട്.
എതിരിടാനും ചെറുക്കാനും അന്യായ സ്ഥലമെടുപ്പെന്ന പേരിൽ സമരം നടത്തുന്ന സംഘടനകളും തയ്യാറാണ്. ഇതോടെ നാളെ വലിയ സുലർഷ സാധ്യതയാണ് കാണുന്നത്. സ്ഥലമെടുപ്പിനെ ചെറുക്കുന്ന സംഘടനകൾക്കൊപ്പം നിൽക്കുന്ന ഡോ. ആസാദ് ഫേസ് ബുക്കിൽ എഴുതുന്നു: “ദേശീയപാതാ സ്ഥലമെടുപ്പ് നാളെ( മാര്‍ച്ച് 19) കുറ്റിപ്പുറത്തുനിന്ന് തുടങ്ങുമെന്ന് അധികാരികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. സ്ഥലമെടുപ്പ് പ്രവൃത്തി തടയരുതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന് ആഭ്യന്തരവകുപ്പിന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. മലബാര്‍ കലാപം തടയാന്‍ ആരംഭിച്ച കോഴിച്ചെനയിലെ എം എസ് പി ക്യാമ്പില്‍ ഇപ്പോള്‍ പുതിയ തിടുക്കം ദൃശ്യമാണ്. സമീപ പൊലീസ് സ്റ്റേഷനുകളെല്ലാം ജാഗ്രതയിലാണ്. ഓരോ പ്രദേശത്തെയും പ്രവര്‍ത്തകരെ അവര്‍ വട്ടമിട്ടിരിക്കുന്നു.
സ്ഥലമെടുപ്പ് തടയരുത്, തടഞ്ഞാല്‍ ശിക്ഷിച്ചുകളയുമെന്നാണ് മുന്നറിയിപ്പ്. ഇങ്ങനെ ആജ്ഞാപിക്കുന്നത് ഏതധികാരത്തിന്റെ, നിയമത്തിന്റെ പിന്‍ബലത്തിലാണ്? രാഷ്‌ട്രത്തിന് അവരുടെ സ്ഥലം ആവശ്യമെങ്കില്‍ അവരുടെ ജീവിതത്തിന് രാഷ്‌ട്രം നല്‍കുന്ന സുരക്ഷയെന്താണ്? ആ കാര്യം അവരെ ബോധ്യപ്പെടുത്താതെ വലിയ ധാര്‍ഷ്ട്യത്തില്‍ ആക്രോശിച്ച് ഭൂവുടമകളെ ഭയപ്പെടുത്താനാവുമോ?
സ്ഥലമെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് സ്ഥലം ഉടമകളുടെ ഒരു യോഗം വിളിച്ചു ചേര്‍ക്കുമത്രെ. അധികാര ചിഹ്നങ്ങളണിഞ്ഞ് സായുധ സൈന്യത്തിന്റെ അകമ്പടിയില്‍ സ്ഥലമെടുപ്പിനു വരുന്നവര്‍ക്കുമുന്നില്‍ ഇരകളായ മനുഷ്യര്‍ നികുതിച്ചീട്ടുമായി കുനിഞ്ഞു നില്‍ക്കണം. തങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ശേഷിയുള്ള ഒരാളെ പങ്കെടുപ്പിക്കാന്‍പോലും അവര്‍ക്ക് അനുവാദമില്ല. രാജ്യത്തെ ഏതു സമരമുഖത്തും ചര്‍ച്ചകളില്‍ ജനങ്ങളുടെ സമരനേതാക്കളെ പങ്കെടുപ്പിക്കാറുണ്ട്. ഏറെക്കാലത്തെ പോരാട്ടങ്ങള്‍കൊണ്ട് നേടിയെടുത്ത അവകാശമാണത്.
നിരക്ഷരരോ ദുര്‍ബ്ബലരോ ഒറ്റപ്പെട്ടവരോ ആയ ഇരകളോട് ഒറ്റയ്‌ക്കു വരൂ എന്നു നിര്‍ബന്ധിക്കാന്‍ കൊളോണിയല്‍ വാഴ്‌ച്ചയില്‍പ്പോലും കഴിഞ്ഞിട്ടില്ല. ഓരോരുത്തരും അവനവനുവേണ്ടി സംസാരിക്കട്ടെ എന്നാണെങ്കില്‍ നമ്മുടെ നാട്ടിലെന്തിനാണ് പൊതുപ്രവര്‍ത്തകര്‍? എന്തിനാണ് അഭിഭാഷകര്‍? വികസനഭ്രാന്തു കയറി ഇപ്പോള്‍ കൂടുതല്‍ ഭീകരമായ അടിച്ചമര്‍ത്തലുകളിലേയ്‌ക്ക് നീങ്ങുകയാണ് സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചുള്ള 2013ലെ കുറെക്കൂടി ഉദാരമായ നിയമത്തിന്റെ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളവരെയാണ് ഇങ്ങനെ ചവിട്ടിയരക്കുന്നത്! അതിനു പാകത്തിനുള്ള പഴയ നിയമം പൊടിതട്ടിയെടുക്കാനാണ് സര്‍ക്കാര്‍ തുനിയുന്നത്.
ശരി, ഇത്തരം ഭൂവുടമാ യോഗങ്ങളില്‍ നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് അവ്യക്തമായ പുലമ്പലുകളോ വാഗ്ദാനങ്ങളോ അല്ലാതെ ഓരോരുത്തര്‍ക്കും കൃത്യമായി എന്തു ലഭിക്കുമെന്ന് എഴുതി രേഖാമൂലം അറിയിക്കാന്‍ അധികാരികള്‍ക്കു കഴിയുമോ? അതല്ലാതെ പാവപ്പെട്ട ഭൂവുടമകളുടെ ഒപ്പും സമ്മതവും തട്ടിയെടുക്കാന്‍ നടത്തുന്ന ശക്തി പ്രകടനമാണെങ്കില്‍ ഖേദിക്കേണ്ടിവരും. സമര നേതാക്കളെ ഒഴിവാക്കി ശക്തി ചോര്‍ത്തി കാര്യം നേടാനുള്ള വഴി ആരാണ് ഒരിടതുപക്ഷ സര്‍ക്കാറിനെ പഠിപ്പിച്ചതാവോ!! സമരങ്ങളിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനങ്ങള്‍ സമരവിരുദ്ധവും സംഘടനാവിരുദ്ധവുമായ അധികാര രാഷ്‌ട്രിയത്തിന്റെ നടത്തിപ്പുകാരായി തരംതാണിരിക്കുന്നു.
ശരിയായ ഗതാഗതനയം രൂപീകരിച്ച് ശാസ്ത്രീയവും അനുയോജ്യവുമായ പാതവികസനം നടത്തണമെന്ന ആവശ്യകതയ്‌ക്ക് ഒരു വ്യാഴവട്ടത്തിന്റെ പഴക്കമുണ്ട്. ദേശീയപാത സ്വകാര്യവത്ക്കരിക്കുന്ന പദ്ധതിയെ അതു മറച്ചുവച്ച് വിശുദ്ധപ്പെടുത്തുന്ന ഇടതുപക്ഷ നയം അപഹാസ്യമാണ്. കേരളത്തിലെ റയില്‍വേ സ്വകാര്യവത്ക്കരണത്തെ എതിര്‍ക്കുന്നവരറിയണം അതിനെക്കാള്‍ മാരകമാണ് ദേശീയപാതാ സ്വകാര്യവത്ക്കരണമെന്ന്. ഏത് വലതുപക്ഷ ഗവണ്‍മെന്റും പറയുന്ന ന്യായീകരണങ്ങളാണ് പിണറായി സര്‍ക്കാറും പറയുന്നത്. റോഡാണ് ആവശ്യമെങ്കില്‍ മുപ്പതു മീറ്ററില്‍ ആറുവരിപ്പാത സാധ്യമാണ്. നാല്‍പ്പത്തഞ്ചുമീറ്റര്‍ കോര്‍പറേറ്റു സേവയാണ്.
ഇതൊന്നും പക്ഷെ, വെട്ടാന്‍ വരുന്ന പോത്തിനറിയേണ്ടതില്ല. ഭൂമിയും ജീവിതവും നഷ്ടപ്പെടുന്നവര്‍ ഈ രാജ്യത്തെ പൗരന്മാരാണ്. അവരുടെ അവസാന ശ്വാസങ്ങള്‍കൂടി ജെസിബിയും ബുള്‍ഡോസറുംവച്ച് നിരത്താന്‍ സര്‍ക്കാറിന് തിടുക്കമായിരിക്കുന്നു. തെരഞ്ഞെടുത്ത ജനതയ്‌ക്ക് പെരുവഴി സര്‍ക്കാര്‍വക പാരിതോഷികം! സര്‍ക്കാറിനോ, നിറഞ്ഞ കോര്‍പറേറ്റ് തീന്‍മേശകള്‍!! നാളെ കുറ്റിപ്പുറത്ത് പിണറായി സര്‍ക്കാര്‍ ജനങ്ങളെ നേരിടുകയാണ്. ലോകമേ ദുര്‍ബ്ബലരായ ഇരകള്‍ക്കുമേല്‍ വീരന്മാരുടെ പടയോട്ടം കാണാന്‍ കുറ്റിപ്പുറത്തെത്തുവിന്‍! ജനങ്ങളെ എങ്ങനെ ആട്ടിയോടിക്കാമെന്ന് അവരുടെ സ്വത്തും ജീവിതവും എങ്ങനെ കൊള്ളയടിക്കാമെന്ന് ഏകാധിപതികളായ ഭരണത്തലവന്‍മാരേ, വരൂ കണ്ടു പഠിക്കുവിന്‍! പരാജയം മാത്രം ഭക്ഷിച്ചുകഴിയുന്ന ഒരു ജനതയുടെ അവസാന നിലവിളിയ്‌ക്കും ഭരണകൂടത്തിന്റെ ആയുധവീര്യത്തിനും ചരിത്രകാരന്മാരേ, ഒരിക്കല്‍കൂടി സാക്ഷികളാകുവിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: