ചിങ്ങവനം: പ്രദേശത്ത് മോഷണം വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്‍ കരുതല്‍ വേണമെന്ന് പോലിസ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നിരവധി മോഷണ ശ്രമങ്ങളാണുണ്ടായത്. പലപ്പോഴും നാട്ടുകാരുടെ കാര്യക്ഷമമായ ഇടപെടല്‍ കൊണ്ടാണ് മോഷണം തടയാന്‍ സാധിച്ചത്.
കുറിച്ചിയില്‍ ഒരേ ദിവസം തന്നെ നിരവധി വീടുകളില്‍ നിന്നും ബൈക്ക് മോഷണ ശ്രമങ്ങള്‍ നടന്നു. മോഷണ ശ്രമം അറിഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പല വീടുകളിലെയും പുറത്ത് സൂക്ഷിച്ചിരിക്കുന്ന ബൈക്ക് ആണ് മോഷ്ടാക്കള്‍ ലക്ഷ്യം വയ്ക്കുന്നത്. വാഹനങ്ങള്‍ കൊണ്ട് പോകാന്‍ സാധിക്കാത്തിടത്ത് പലപ്പോഴും ബാറ്ററിയും ടയറും ഊരിക്കൊണ്ട് പോകുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ചിങ്ങവനം പോലീസ് രാത്രിയില്‍ മുഴുവന്‍ നടത്തിയ തെരച്ചിലില്‍ ബൈക്ക് മോഷണ കേസ്സുകളില്‍ പെട്ടവരെ പിടി കൂടി.വീട്ടു മുറ്റത്ത് വച്ചിരിക്കുന്ന ബൈക്കുകളില്‍ നിന്നു പെട്രോള്‍ ഊറ്റുന്ന സംഘമാണ് പിടിയിലായത്. ലഹരിക്കും ആര്‍ഭാട ജീവിതത്തിനും പണം കണ്ടെത്താനിറങ്ങിയ കൗമാരപ്രായക്കാരാണ് പിടിയിലായത്.
നേരത്തെ ചെട്ടികുന്ന് ഭാഗത്ത് ബൈക്കില്‍ വന്ന ദമ്പതികളുടെ ബാഗ് തട്ടിയെടുത്തിരുന്നു. വലിയ തുകയും നഷ്ടപ്പെട്ടു. ഈ കേസിലും പോലീസ് പിടികൂടിയത് കൗമാരപ്രായക്കാരെയാണ്. മോഷണ തുകയുമായി ഉടന്‍ തന്നെ ഇവര്‍ ഒരു കാര്‍ വാടകയ്ക്ക് എടുത്തു മൂന്നാറില്‍ പോകുകയായിരുന്നു. നാല്പതിനായിരത്തോളം രൂപ തീര്‍ത്ത ശേഷം തിരികെയെത്തിയപ്പോഴാണ് പിടിയിലായത്.
വേനല്‍ കടുത്തതോടെ പലരും രാത്രിയില്‍ ജനാലകള്‍ തുറന്നിട്ടാണ് കിടക്കുന്നത്. ഇതും മോഷ്ടാക്കള്‍ക്ക് കൂടുതല്‍ സൗകര്യമാകുന്നു. പൊതു ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു. അപരിചിതരായ ആളുകള്‍ പകല്‍ സമയങ്ങളില്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: