നാട്ടില്‍ ഉല്‍സവക്കാലമാണിത്. കൊടിയേറ്റിന്റെയും ആറാട്ടിന്റെയും നാളുകള്‍. കൊടിയേറണമെങ്കില്‍ പാണികൊട്ടണമെന്നാണു കണക്ക്. ഇന്നേയ്‌ക്കു മൂന്നു മാസം തികയുമ്പോള്‍, എന്നു വച്ചാല്‍ ജൂണ്‍ 14ന്, റഷ്യയിലെ മോസ്‌കോയില്‍ ഒരു പാണികൊട്ടുണ്ട്. പിന്നാലെ കൊടിയേറ്റും നടക്കും. ഒരു മാസം നീളുന്ന ഫുട്ബോള്‍ ഉല്‍സവമാണു പിന്നെ. പതിനൊന്നു നഗരങ്ങളില്‍ പൂരമിറങ്ങും. ജൂലൈ 15ന്, ഷാമ്പെയ്ന്‍ കുപ്പികളില്‍ പതയുന്ന ലഹരിയില്‍ ആറാട്ട്. അതും മോസ്‌കോയില്‍ത്തന്നെ.
ഫുട്ബോള്‍ ലോകത്തിന്റെ മനസ്സില്‍ കൊടിയേറ്റം ഇപ്പോഴേ നടന്നു കഴിഞ്ഞു. ആരാധക മനസ്സുകളില്‍ പഞ്ചാരിയും പാണ്ടിയും പഞ്ചവാദ്യവുമൊക്കെ കൊട്ടിക്കൊഴുപ്പിക്കുന്ന കാലമാണിപ്പോള്‍. ആറാട്ടും കൊടിയിറക്കവും മോസ്‌കോയ്‌ക്കൊപ്പമേ ഉള്ളെന്നു മാത്രം.
അകമ്പടിക്കാര്‍ അടക്കം ആനകള്‍ 32 ആണ്. തിടമ്പേറ്റാന്‍ ആരെന്ന് അറിയാനിരിക്കുന്നതേയുള്ളു. ഗജരാജന്‍മാരായ ഇറ്റലിയും ഹോളണ്ടും യുഎസും ഈ പൂരത്തിനില്ല. വിഷമം തോന്നും. പക്ഷേ, ഈ അനിശ്ചതത്വമാണല്ലോ കളികളുടെ സൗന്ദര്യം. കന്നിക്കാരായ കുടകൊമ്പന്മാര്‍ ഇത്തവണ രണ്ടാണ്. പാനമയും ഐസ്‌ലാന്‍ഡും. ഇവരേപ്പോലുള്ളവരാണ് ലോകകപ്പിന്റെ വേറിട്ട സൗന്ദര്യം. പ്രതീക്ഷിക്കാനൊന്നുമില്ലാതെ വന്ന്, വമ്പന്‍മാര്‍ക്കിടയിലൂടെ ചാടിക്കളിച്ചും വിരട്ടിയും കടന്നു പോകുന്ന അവരുടെ കുസൃതി കാണാന്‍ കൗതുകമുണ്ട്. ഇത്തവണ ഘാന ഇല്ലാത്തതില്‍ വിഷമം തോന്നുന്നത് അതുകൊണ്ടാണ്. കഴിഞ്ഞ തവണ അവരും കോസ്റ്റാറിക്കയും അടങ്ങുന്ന ഫുട്ബോളിലെ മൂന്നാം ലോകമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
പരിക്കിന്റെ പേരിലാണെങ്കിലും ലോകകപ്പ് തുടങ്ങും മുന്‍പു കളം പിടിച്ചതു നെയ്‌മറാണ്. സ്വന്തം ക്ലബ്ബിനെ കളി ജയിപ്പിച്ചതിനു പിന്നാലെ കാല്‍പാദത്തില്‍ പരിക്കേറ്റു വീണ ഈ ബ്രസീലുകാരന്‍ സ്ട്രൈക്കര്‍, നേരത്തെ തന്നെ ലോകകപ്പും ആരാധകരും നോട്ടമിട്ട താരമാണ്. പരിക്ക് പൂര്‍ണമായി ഭേദപ്പെടാന്‍ മൂന്നുമാസം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍ . ലോകകപ്പിലേയ്‌ക്ക് ഇനി മൂന്നു മാസമേയുള്ളു. അപ്പോള്‍ നെയ്‌മര്‍ റഷ്യയിലുണ്ടാവില്ലേ? ലോകകപ്പിന് മുന്‍പത്തെ പ്രധാന ചോദ്യം അതായി.
ബ്രസീലാണെങ്കില്‍ ദേശീയ ദുരന്തം പോലെയാണ് ഈ സംഭവത്തെ കാണുന്നത്. രാജ്യം മുഴുവന്‍ ആ കളിക്കാരന് ചുറ്റുമാണ്. മുന്‍പ് 1962ലെ ഫൈനലില്‍ ഗാരിഞ്ചയ്‌ക്കു വിലക്ക് വരുമോ എന്ന സംശയമുണ്ടായപ്പോള്‍ ആ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ബ്രസീല്‍ മന്ത്രിസഭ അടിയന്തര യോഗം ചേര്‍ന്നതായി കേട്ടിട്ടുണ്ട് . മറ്റേതെങ്കിലും രാജ്യത്ത് നടക്കുന്ന കാര്യമാണോ? പക്ഷെ ബ്രസീലില്‍ നടക്കും. അതാണ് ബ്രസീല്‍.
നെയ്‌മറുടെ പരുക്കിന്റെ കാര്യത്തില്‍ അല്ലറ ചില്ലറ വിവാദങ്ങളുമുണ്ട്. മൂന്നു മാസം വിശ്രമം വേണ്ടത്ര ഗൗരവമൊന്നും ആ പരുക്കിനില്ലെന്നാണ് നെയ്‌മറുടെ ക്ലബ്ബായ ഫ്രാന്‍സിലെ പാരിസ് സെയ്ന്റ് ജര്‍മന്‍ പറയുന്നത്. അത് ബ്രസീലിന്റെ അടവാണത്രേ. അല്ലെങ്കില്‍, സ്‌ട്രെച്ചറില്‍ കിടന്ന് അങ്ങോട്ടുപോയ നെയ്‌മര്‍ ഓപ്പറേഷന്‍ കഴിഞ്ഞു ക്രച്ചസ്സുമായി നടന്നു പോയതെങ്ങനെ എന്ന് അവര്‍ ചോദിക്കുന്നു. ലോകകപ്പിന് മുന്‍പ് സ്വന്തം മാനസ പുത്രന് ചികിത്സയും വിശ്രമവും ഉറപ്പാക്കാനുള്ള പണിയാണത്രെ ഇത്. ഇതിനിടയ്‌ക്ക് ഇനിയും കളിക്കാനിറങ്ങി പരിക്ക് പറ്റിയാല്‍ പണി പാളും. ഏതായാലും നെയ്‌മറെ കളത്തില്‍ കാണുക എന്നതാണ് ആരാധകരുടെ മോഹം. കഴിഞ്ഞ ലോകകപ്പില്‍ കളിക്കിടെ വീണ് അലറി കരഞ്ഞുകൊണ്ട് കളം വിട്ടത് കണ്ടവര്‍ക്ക് ആപയ്യനെ മറക്കാനാവില്ല. അന്ന് ചെറിയ ചെക്കനായിരുന്നു. ഇന്ന് പക്വതയെത്തിയ താരമാണ്. പ്രതിഭ മൂര്‍ധന്യത്തിലെത്തുന്ന പ്രായവും .
നെയ്‌മറെക്കുറിച്ചുള്ള ചിന്ത മറ്റു ചിലരെ ഓര്‍മിപ്പിക്കുന്നു. 1998ല്‍ പരിക്കുമൂലം റൊമാരിയോയ്‌ക്ക് ലോകകപ്പ് നഷ്ടപ്പെട്ടു. 2002ല്‍ റൊണാള്‍ഡോയും ഡേവിഡ് ബെക്കാമും പരിക്കിനെ അതിജീവിച്ചെത്തി കപ്പു കളിച്ചു തിളങ്ങി. കഴിഞ്ഞ തവണ കൊളംബിയക്കാരന്‍ ഫാല്‍ക്കാവോയ്‌ക്ക് പുറത്തിരിക്കേണ്ടിവന്നു. ഇതൊക്കെ കളിയുടെ ഭാഗമാണ് എന്ന് പറഞ്ഞാലും ബ്രസീലുകാരും ആരാധകരും സഹിക്കില്ല. അവരുടെ നെഞ്ചിടിപ്പിന്റെ താളത്തിനു വേഗം കൂടിക്കൂടി വരും. ആ താളമായിരിക്കും ഈ ലോകകപ്പിലേക്കുള്ള റണ്ണപ്പിന്റെയും താളം. കൊടിയേറ്റിനുള്ള പാണികൊട്ടിന്റെ താളം അതാകാതിരിക്കാന്‍ പ്രാര്‍ഥിക്കാം.
















