സിപിഎം അധികാരക്കുത്തകയാക്കി വച്ചിരുന്ന ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നു പുറത്തുവരുമ്പോള്‍ അത് അവര്‍ക്ക് ഒട്ടും ഹിതകരമാകില്ല എന്നതില്‍ തര്‍ക്കമില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതുപോലെ സിപിഎം എന്നത് ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള’ എന്നു പറയേണ്ടി വരുമോ എന്നാണ് അറിയാനിരിക്കുന്നത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും മാത്രമല്ല, കേരളത്തിലും പാര്‍ട്ടിഗ്രാമങ്ങള്‍ കാവി പുതയ്ക്കുന്നു എന്നതിന്റെ സൂചനകളാണ് കാണുന്നത്്. തിരുവനന്തപുരം വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പുഫലവും ഇതിനുദാഹരണമായെടുക്കാം. ഒരു വാര്‍ഡിലെ തെരഞ്ഞെടുപ്പ് വിജയം എന്നതിനേക്കാള്‍ പ്രാധാന്യം ഇതിനുണ്ട്. പാര്ട്ടിഗ്രാമമെന്ന ബോര്ഡുസ്ഥാപിച്ച് സിപിഎം കൈയടക്കി വച്ചിരുന്ന നൂലിയോട്ട് ജയിച്ചത് ബിജെപി. അതും വലിയ ഭുരിപക്ഷത്തില്‍.35 വര്‍ഷം എതിരാളികളില്ലാതെ നൂലിയോട് അടക്കിവാണിരുന്നത് സിപിഎമ്മായിരുന്നു. മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും പ്രവര്ത്തനസ്വാതന്ത്ര്യമില്ലാതിരുന്ന ഈ പ്രദേശത്തിന് ‘ജില്ലയിലെ കണ്ണൂര്‍’ എന്നായിരുന്നു പാര്‍ട്ടിക്കാരുടെ വിശേഷണം. സിപിഎമ്മില്‍നിന്ന് 2010-ല്‍ വാര്‍ഡ് പിടിച്ചെടുത്ത ബിജെപിയുടെ വള്ളിമംഗലം ചന്ദ്രന്, വികസനത്തിന്റെ പുത്തന്‍ മാതൃകകള്‍ നൂലിയോട്ട് എത്തിച്ചു. 2015-ല്‍ വനിതാസംവരണ വാര്ഡായതാടെ നൂലിയോട് സിപിഎം തിരിച്ചുപിടിച്ചു.
രണ്ടര വര്‍ഷത്തെ ഇടതുഭരണം നൂലിയോടിന് വീണ്ടും ദുരിതകാലമായി. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, കുടിവെള്ളമില്ലാത്ത മലയോരം, തെരുവുവിളക്കുകള്‍ മിഴിയടച്ച നാട്ടുപാതകള്‍, തൊഴില്‍ നിഷേധത്തിന്റെ രൂക്ഷത അനുഭവിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍. ഇതായിരുന്നു നൂലിയോടിന്റെ അവസ്ഥ. എതിര്‍ക്കുന്നവരെ ആക്രമിക്കുന്ന സിപിഎമ്മുകാര്‍ നൂലിയോട്ട് താവളമാക്കി. അവര്‍ നൂലിയോടിന്റെ പ്രവേശനകവാടത്തില്‍ രണ്ടുവര്‍ഷം മുമ്പ് പാര്ട്ടിഗ്രാമമെന്ന ബോര്‍ഡും സ്ഥാപിച്ചു. ഇവിടെയാണ് ബിജെപി വിജയഗാഥ രചിച്ചത്. ആറുമാസം മുമ്പ് മാറനല്ലൂര്‍ പഞ്ചായത്തിലെ ഊരൂട്ടമ്പലം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും സിപിഎമ്മില്‍നിന്ന് ബിജെപി സീറ്റ് പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം നഗരസഭയില്‍ ബിജെപി അത്ഭുത വിജയം നേടിയപ്പോള്‍ താല്‍ക്കാലിക പ്രതിഭാസമെന്ന് ആശ്വസിക്കുകയായിരുന്നു സിപിഎം. അപ്പോഴും വ്യാപകമായി അതിക്രമങ്ങള്‍ നടത്തി തിരുവനന്തപുരത്തെ കണ്ണൂരാക്കാനായിരുന്നു അവരുടെ ശ്രമം. നഗരസഭാ അതിര്‍ത്തിയില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയും ബിജെപി സംസ്ഥാന ആഫീസും, ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്റെ ആഫീസും, കൗണ്‍സിലര്‍മാരുടെ വീടുകളും ആക്രമിച്ചും ഭീതിയുണ്ടാക്കി. അതുകൊണ്ടൊന്നും ജനങ്ങള്‍ പേടിച്ചില്ല എന്നതാണ് നൂലിയോട് ഉപതെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. നഗരങ്ങൡ മാത്രമല്ല പഞ്ചായത്തുകളിലും ബിജെപിയുടെ ഹരിതകുങ്കുമ പതാക പാറിപ്പറക്കാന്‍ സമയമായെന്ന് അടിവരയിടുന്ന ജയം.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭകളിലോ ബിജെപിക്ക് നാലു സീറ്റ് പോയാല്‍ ഒന്നാം പേജില്‍ വാര്‍ത്ത നിരത്തുന്ന കേരളത്തിലെ മാധ്യമ മുത്തശ്ശിമാര്‍ക്ക് നൂലിയോട്ടെ ബിജെപിയുടെ തിളങ്ങുന്ന വിജയം അപ്രധാനമായി. ബിജെപി വിജയം എങ്ങനെയും തടയാന്‍ കോണ്‍ഗ്രസ് വോട്ടുകള്‍ സിപിഎമ്മിന് മറിച്ചിട്ടും പ്രയോജനപ്പെട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് മൂന്നക്കം കടന്നില്ല. ഏതായാലും ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അഭിമാനിക്കാം. പ്രവര്‍ത്തിച്ചാല്‍ ഫലം കിട്ടുമെന്ന് തെളിയിക്കാന്‍ അവര്‍ക്കായി. നൂലിയോടും മാറനല്ലൂരും വിജയലക്ഷ്യത്തോടെയുള്ള സംഘടനാപ്രവര്‍ത്തനമാണ് ബിജെപി നടത്തിയത്്. അത് സഫലമായി. ചെങ്ങന്നൂരില്‍ മറ്റൊരു ഉപതെരഞ്ഞെടുപ്പിന് കേളികൊട്ടുയരുമ്പോള്‍ ബിജെപിക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് പഞ്ചായത്ത ഉപതെരഞ്ഞെടുപ്പ് ഫലം. ഫലത്തില്‍ ഇത് ചെങ്ങന്നൂരിന്റെ തിരനോട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: