ന്യൂദല്‍ഹി: കേന്ദ്ര സഹായത്തോടെ ഡിസി കിഴക്കേമുറി ഫൗണ്ടേഷന് ഇടുക്കി വാഗമണില്‍ നിര്‍മ്മിക്കുന്ന ‘ടാഗോര്‍ സാംസ്കാരിക നിലയം പദ്ധതി’യില്‍ ക്രമക്കേട്. 2015ല്‍ ആദ്യ ഗഡുവായി 4.45 കോടി രൂപ കേന്ദ്ര സാംസ്കാരിക വകുപ്പ് അനുവദിച്ചിട്ടും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നിട്ടില്ല. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പ്രദേശം നിരപ്പാക്കുന്ന പണിയാണ് ഇപ്പോഴും ‘പുരോഗമിക്കുന്നത്’. പണം നല്കി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്താത്തതില്‍ സാംസ്കാരിക വകുപ്പ് കടുത്ത അതൃപ്തിയിലാണ്. പദ്ധതി പുനഃപരിശോധിക്കുമെന്ന മുന്നറിയിപ്പും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്കി. ഫണ്ട് വകമാറ്റിയെന്ന ആരോപണമാണ് ഉയരുന്നത്.
15 കോടി സര്‍ക്കാര്‍ സഹായമുള്‍പ്പെടെ 27.74 കോടി രൂപയുടെ പദ്ധതിക്ക് 2014 ഫെബ്രുവരിയിലാണ് ഡിസി ഫൗണ്ടേഷന് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയും നാഷണല്‍ അപ്രൈസല്‍ കമ്മറ്റിയും ഏപ്രിലില്‍ ഇത് അംഗീകരിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ആഗസ്തില്‍ 20.73 കോടിയുടെ പുതിയ രൂപരേഖ ഡിസി സമര്‍പ്പിച്ചു. 11 കോടിയുടെ സര്‍ക്കാര്‍ സഹായമാണ് ആവശ്യപ്പെട്ടിരുന്നത്. നാഷണല്‍ അപ്രൈസല്‍ കമ്മറ്റി ഇത് ഒമ്പത് കോടിയാക്കി കുറച്ചു. സപ്തംബറില്‍ ദല്‍ഹിയില്‍നിന്നുള്ള സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ച് രൂപരേഖയില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ചുള്ള അന്തിമ പദ്ധതി റിപ്പോര്‍ട്ട് ഒക്ടോബറില്‍ ഡിസി നല്കി. തുടര്‍ന്നാണ് 4.45 കോടി രൂപ സാംസ്കാരിക വകുപ്പ് നല്‍കിയത്.
പദ്ധതി സ്വാശ്രയ കോഷേജിന് വേണ്ടി
‘ഡിസി സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഡിസൈന്‍’ എന്ന സ്വാശ്രയ കോളേജിനോട് ചേര്‍ന്നാണ് സാംസ്കാരിക നിലയം വരുന്നത്. കലാകാരന്മാര്ക്കും ആസ്വാദകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തില്‍ തലസ്ഥാനങ്ങളിലോ പ്രധാന നഗരങ്ങളിലോ വേണം പദ്ധതി അനുവദിക്കാനെന്ന് സാംസ്കാരിക വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ വനപ്രദേശമായ വാഗമണിലെ പദ്ധതി പ്രദേശത്തേക്ക് അടുത്തുള്ള നഗരമായ മൂലമറ്റത്തുനിന്ന് 19 കിലോമീറ്റര്‍ ദൂരമുണ്ട്. സ്വാശ്രയ കോളേജിന്റെ വികസനത്തിന് വേണ്ടിയാണ് കോടികളുടെ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പദ്ധതി നടപ്പാക്കുന്നതെന്നാണ് ആരോപണം. കോളേജിന്റെ ഭാഗമായി സാംസ്കാരിക കേന്ദ്രം മാറുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
കോളേജിനോട് ചേര്‍ന്നുള്ള പ്രൊജക്ട് ഓഫീസിലും പദ്ധതി പ്രദേശത്തും സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സില്‍ ടാഗോര്‍ കള്‍ച്ചറല്‍ കോംപ്ലക്സ്, ഡിസി കിഴക്കേമുറി ഫൗണ്ടേഷന്, വാഗമണ്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പണം നല്കുന്ന കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ പേര് ഒഴിവാക്കി സ്വകാര്യ സംരംഭമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. അടുത്തിടെ നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ സ്റ്റഡി സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. ഇവര്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: