തൃശൂര്‍: സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തെ ന്യായീകരിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ സിപിഎം നടത്തുന്നത് പ്രതിരോധവും ചെറുത്തുനില്‍പ്പുമാണ്.പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ നോക്കിനില്‍ക്കില്ല. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് യെച്ചൂരി പറഞ്ഞു.
കണ്ണൂരിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറിയില്‍ നിന്ന് സമാധാനത്തിന്റെ സന്ദേശം കേള്‍ക്കുമെന്ന് കരുതിയവര്‍ നിരാശരായി. അക്രമരാഷ്‌ട്രീയം സിപിഎം നയമല്ല എന്നുപറഞ്ഞ യെച്ചൂരി പക്ഷേ കേരളത്തില്‍ സിപിഎം നടത്തുന്ന കൊലകളെ പ്രതിരോധമെന്ന പേരില്‍ ന്യായീകരിക്കുകയാണ് ചെയ്തത്.
കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് തന്ത്രപരമായ നീക്കുപോക്കുകളാവാം. ബിജെപിയെ തോല്‍പ്പിക്കുക എന്നതിനാണ് പ്രാധാന്യം.
സിപിഎമ്മും ഇടതുപക്ഷവും ശക്തിപ്പെടുക എന്നതോടൊപ്പം ബിജെപി വിരുദ്ധ ജനാധിപത്യ ശക്തികളെ ഒരുമിപ്പിക്കുകയും ചെയ്യണം. പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രക്കമ്മിറ്റി അംഗീകരിച്ച കരട് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു.കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള ധാരണയും വേണ്ടെന്ന കേരളഘടകത്തിന്റെ നിലപാടിന് വിരുദ്ധമാണ് ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം.
ഒന്നരമണിക്കൂര്‍ പ്രസംഗം മുഴുവന്‍ ബിജെപിയേയും ആര്‍എസ്എസിനേയും കടന്നാക്രമിക്കാനാണ് യെച്ചൂരി ചെലവിട്ടത്. കോണ്‍ഗ്രസിനെതിരെ ഒരുവാക്കുപോലും സിപിഎം ജനറല്‍ സെക്രട്ടറിയുടെ പ്രസംഗത്തിലുണ്ടായില്ല എന്നതും ശ്രദ്ധേയമായി.
രാവിലെ വി.എസ്. അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. ഇ.പി.ജയരാജന്റെ നേതൃത്വത്തിലുള്ള പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. പി.കെ.സൈനബ,കെ.സോമപ്രസാദ്,മുഹമ്മദ് റിയാസ്, ജെയ്‌ക്.സി.തോമസ് എന്നിവരാണ് പ്രസീഡിയത്തിലെ മറ്റ് അംഗങ്ങള്‍.
പി.ബി. അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, എ.കെ.പത്മനാഭന്‍,എം.എ.ബേബി, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിച്ചു. കേരളത്തിലെ പാര്‍ട്ടിചരിത്രം ഒന്നാം വാള്യത്തിന്റെ പ്രകാശനം പിണറായി വിജയന്‍ എസ്.രാമചന്ദ്രന്‍ പിള്ളക്ക് നല്‍കി നിര്‍വ്വഹിച്ചു.
















