കുന്നത്തൂര്‍: ശുദ്ധജലത്തിന്റെ നാടായ ശാസ്താംകോട്ടയില്‍ കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടത്തില്‍. തടാകത്തിന്റെ വൃഷ്ടിപ്രദേശങ്ങളിലെ വീടുകളില്‍ പോലും പൈപ്പുകളില്‍ കൂടി കുടിവെള്ളമെത്തുന്നത് ആഴ്‌ച്ചയില്‍ ഒന്നും രണ്ടും ദിവസം മാത്രം.
ശാസ്താംകോട്ട, മനക്കര, മുതുപിലാക്കാട് പ്രദേശങ്ങളിലാണ് കുടിവെള്ളം കിട്ടാക്കനിയാകുന്നത്. മറ്റ് സ്ഥലങ്ങളിലേക്ക് തടാകത്തില്‍ നിന്നുള്ള ജലം മുടക്കം കൂടാതെ വിതരണം നടത്തുമ്പോഴാണ് പ്രാദേശികമായുള്ള ഈ ജലനിയന്ത്രണം. ഭരണിക്കാവ് ഓവര്‍ഹെഡ് ടാങ്കില്‍ നിന്നുള്ള ജലവിതരണമാണ് കൂടുതല്‍ പ്രതിസന്ധിയിലാകുന്നത്. കുടിവെള്ളം മിക്കയിടങ്ങളിലും കാശ് നല്‍കി വാങ്ങേണ്ട ഗതികേടിലാണ്. 500 ലിറ്റര്‍ വെള്ളത്തിന് 300 മുതല്‍ 600 രൂപ വരെ ഈടാക്കുകയും ചെയ്യുന്നു. ഇങ്ങനെ വാങ്ങുന്ന ജലത്തിന്റെ ശുദ്ധതയെ സംബന്ധിച്ച് യാതൊരു ഉറപ്പുമില്ല.
പ്രാദേശികമായ കുടിവെള്ള വിതരണം കാര്യക്ഷമമായി നടന്നില്ലെങ്കില്‍ ശാസ്താംകോട്ടയില്‍ നിന്നുള്ള പമ്പിംഗ് തടയുന്ന നിലയിലേക്ക് നാട്ടുകാരുടെ പ്രതിഷേധം മാറിയേക്കും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തടാകത്തില്‍നിന്നുള്ള ജലമൂറ്റ് ഇത്തവണ റെക്കോര്‍ഡ് നിരക്കിലാണ്. ജലനിരപ്പ് മൈനസിലേക്കെത്താന്‍ അധികദിവസം വേണ്ടിവരില്ലെന്നാണ് സൂചന. കല്ലട ബദല്‍പദ്ധതി മണ്‍ട്രോതുരുത്തിന് പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുമെന്നുള്ളതിനാല്‍ അത് ഉപേക്ഷിച്ചമട്ടാണ്. 14 കോടിയോളം ചെലവ് വരുന്ന പൈപ്പീടീല്‍ ജോലികള്‍ വഴിയില്‍ ഉപേക്ഷിച്ചു.
















