ആലപ്പുഴ: സഹിഷ്ണുതാ മുദ്രാവാക്യമുയര്‍ത്തി കെഎസ്‌യു നടത്തിയ സമരകാഹളം അസഹിഷ്ണുതയിലെത്തി. സമരകാളഹത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തില്‍ കെഎസ്‌യുക്കാര്‍ വ്യാപക അക്രമം നടത്തി.
പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയവര്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും തൊഴിലാളിസംഘടനകളുടെയും കൊടിമരങ്ങളും കൊടികളും തോരണങ്ങളും വ്യാപകമായി നശിപ്പിച്ചു.
അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മും കോണ്‍ഗ്രസും ഉച്ചവരെ ആലപ്പുഴ നഗരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബിഎംഎസ്, ബിജെപി, സിപിഎം, ഡിവൈഎഫ്‌ഐ, സിപിഐ എന്നിവരുടെ കൊടിയും കൊടിമരങ്ങളുമാണ് നശിപ്പിച്ചത്. ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസിനു നേരെയും കല്ലെറിഞ്ഞു.
പ്രതിഷേധവുമായി എത്തിയ സിപിഎമ്മുകാര്‍ കെഎസ്‌യുക്കാരെ ഓടിച്ചിട്ടു തല്ലി. കെഎസ്‌യുക്കാര്‍ വന്ന വാഹനങ്ങള്‍ കല്ലെറിഞ്ഞു തകര്‍ത്തു. മാദ്ധ്യമ ശ്രദ്ധ നേടാനായി കെഎസ്‌യുക്കാര്‍ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. ചില ഉന്നത നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് അക്രമം നടത്തിയത്. അക്രമത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. മാദ്ധ്യമപ്രവര്‍ത്തകരായ മോഹനന്‍, സജിത്ത്, ഉല്ലാസ്, സുരേഷ് എന്നിവര്‍ക്ക് പരിക്കേറ്റു.
രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വേദി വിട്ടശേഷമായിരുന്നു അക്രമം. അക്രമത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ഇന്നുരാവിലെ ആറുമുതല്‍ ഉച്ചവരെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിമരം തകര്‍ത്തതില്‍ ബിജെപി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ പ്രതിഷേധിച്ചു. മുല്ലയ്‌ക്കല്‍ ക്ഷേത്രത്തി മുന്നില്‍ മൈക്ക് ഉച്ചത്തില്‍ ഉപയോഗിച്ച് ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ഭംഗം വരുത്തിയ നടപടി അപലപനീയമെന്നും അദ്ദേഹം പറഞ്ഞു.
















