Categories: Travel

ശിവ കുടുംബ കഥ

Published by

ശിവതത്ത്വങ്ങള്‍ വിപുലം. കുടുംബജീവിതം അതീവഹൃദ്യമാണ്. ശിവന് ഗംഗയെന്നും പാര്‍വതിയെന്നും രണ്ടു ധര്‍മപത്‌നിമാരുണ്ട്. ഗംഗയെ ശിവശിരസ്സില്‍ വഹിച്ചിരിക്കുന്നു. പാര്‍വതിയെ വാമഭാഗത്തില്‍ ചേര്‍ത്തിരിക്കുന്നു. കാര്‍ത്യായനി, ഉമ, ഗൗരി, കാളി, ഹൈമവതി, ഈശ്വരി, ശിവാ, ഭവാനി, രുദ്രാണി, ശര്‍വാണി, സര്‍വമംഗലാ, അപര്‍ണാ, ദുര്‍ഗ്ഗ, മൃഡാനി, ചണ്ഡിക, അംബിക, ആര്യ, ദാക്ഷായണി, ഗിരിജ, മേനകാത്മജാ, ചാമുണ്ഡ, കര്‍ണമൗടി, ചര്‍ച്ചിക, ഭൈരവി എന്നീ പദങ്ങളെയും പാര്‍വതിയുടെ പര്യാങ്ങളാണ്. 

മഹാമേരുവിന്റെ മുകളിലാണ് ഈ ദമ്പതിയുടെ അധിവാസം. ഈ മേരുവിന്റെ ചുറ്റിനും ഒന്‍പതു പുരികളില്‍ ദേവതാവാസം തന്നെ. ഇന്ദ്രന്റെ അമരാവതി നേരെ കിഴക്കും, ബ്രഹ്മാവിന്റെ മനോവതി മധ്യത്തിലും, യമന്റെ സംയമനി തെക്കും, നിരൃതിയുടെ കൃഷ്ണാഞ്ജന തെക്കു പടിഞ്ഞാറെ മൂലയിലും വരുണന്റെ ശ്രദ്ധാവതി പടിഞ്ഞാറും, വായുവിന്റെ ഗന്ധവതി വടക്കുപടിഞ്ഞാറെ മൂലയിലും, കുബേരന്റെ മഹോദയ വടക്കുദിക്കിലും, ശിവന്റെ യശോവതി വടക്കുകിഴക്കേ ദിക്കിലും ആയി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ശിവന് പാര്‍വതിയില്‍ സുബ്രഹ്മണ്യന്‍ എന്നും ഗണപതിയെന്നും രണ്ടു പുത്രന്മാര്‍ ജനിച്ചു. ശിവന്റെ രൂപാന്തര സമരയത്തും അന്യസ്ത്രീ സംഗമത്തിലും വേറെ ചില സന്താനങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ദ്രിജിത്ത്, ഹനുമാന്‍ മുതലായവര്‍ ഇങ്ങനെ ഉള്ളവരാണ് (ദേവീഭാഗവതം).

പല അംശാവതാരങ്ങളും ശിവനില്‍നിന്നും ആവിര്‍ഭവിച്ചിട്ടുണ്ട്. പ്രധാന അംശാവതാരങ്ങള്‍ ദുര്‍വാസാവ്, വാനരന്‍, ശക്തി, വരുണന്‍ എന്നിവരാണ്. ദുര്‍വാസാവിന്റെ ജനനത്തെപ്പറ്റി പുരാണങ്ങളില്‍ മൂന്നു കഥ കാണുന്നു. ഒരിക്കല്‍ ബ്രഹ്മാവും ശിവനും തമ്മില്‍ ഒരു വലിയ കലഹം ഉണ്ടായി. കലഹം മൂത്ത് യുദ്ധമായി. ശിവന്‍ കോപാകുലനായി നില്‍ക്കുന്നതുകണ്ട് ദേവകള്‍ ഭയന്ന് ഓടി. പാര്‍വതി ദേവി ഭയാകുലയായി. ദേവി പ്രാണനാഥനെ സമീപിച്ച് ‘ദുര്‍വാസംഭവതിമേ’ (എനിക്ക് അങ്ങയുടെ കൂടെ സുഖമായി വസിക്കാന്‍ കഴിയുന്നില്ല.) എന്ന് ദുഃഖത്തോടെ അറിയിച്ചു. തന്റെ പ്രിയയ്‌ക്ക് ദുര്‍വാസം വരുത്തിവച്ചത് താല്‍ക്കാലികമായ ഉണ്ടായ കോപമാണെന്ന് ശിവന്‍ മനസ്സിലാക്കി. അതിനാല്‍ ദേവിയുടെ രക്ഷയ്‌ക്കുവേണ്ടി തന്റെ കോപം സമാഹരിച്ച് മറ്റെവിടെയെങ്കിലും നിക്ഷേപിക്കണമെന്ന് ശിവന്‍ തീരുമാനിച്ചു. പാത്രിവ്രത്യത്തില്‍ സര്‍വോന്നതയായിരുന്ന ശീലാവതിയുടെ കാലമായിരുന്നു അത്. അവരുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സ് കുഷ്ഠരോഗിയായിത്തീര്‍ന്നിട്ടും വേശ്യാലയത്തില്‍ പോകണമെന്ന ആഗ്രഹം ഉപേക്ഷിച്ചില്ല. നടക്കുവാന്‍ പാടില്ലാതിരുന്ന ഭര്‍ത്താവിനെ ശീലാവതി തോളില്‍ വഹിച്ചുകൊണ്ട് വേശ്യാഗൃഹത്തില്‍ പോകും വഴി അണിമാണ്ഡ്യവന്‍ എന്ന മുനി ഉഗ്രശ്രവസ്സിനെ ശപിച്ചു- ‘അടുത്ത സൂര്യോദയത്തില്‍ തല ചിതറി മരിക്കട്ടെ’ എന്ന്. സൂര്യന്‍ അടുത്തദിവസം ഉദിക്കാതിരിക്കട്ടെയെന്ന് ശീലാവതി പ്രതിശാപവും കൊടുത്തു. അതനുസരിച്ച് സൂര്യന്‍ ഉദിക്കാതെയായി. കാര്യങ്ങള്‍ ആകെ കുഴപ്പത്തിലായി. ത്രിമൂര്‍ത്തികളും ദേവകളുംകൂടി അത്രിമഹര്‍ഷിയുടെ സഹധര്‍മിണി ആയ അനസൂയയെക്കൊണ്ട് ശാപം പിന്‍വലിപ്പിക്കുകയും ചെയ്തു. 

സന്തോഷിച്ച ത്രിമൂര്‍ത്തികള്‍ അനസൂയയ്‌ക്ക് എന്തു വരം വേണമെന്ന് ചോദിച്ചു ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ തന്റെ ഗര്‍ഭത്തില്‍ കൂടി അംശാവതാരമെടുക്കണമെന്ന് അനസൂയ ആവശ്യപ്പെട്ടു. അതനുസരിച്ച് ബ്രഹ്മാവ് ചന്ദ്രനായും മഹാവിഷ്ണു ദത്താത്രേയനായും അനസൂയയില്‍ ജന്മമെടുത്തു. പാര്‍വതിക്ക് ദുര്‍വാസ ഹേതുവായ കോപത്തെ ശിവന്‍ അനസൂയയില്‍ നിക്ഷേപിച്ചു. അനസൂയ പ്രസവിച്ച ശിവന്റെ കോപാംശമായ ആ കുട്ടിക്ക് ദുര്‍വാസാവ് എന്ന് പേരിട്ടു. ബ്രഹ്മാണ്ഡ പുരാണത്തിലെ 44-ാം അധ്യായത്തിലാണ് ഈ കഥയുള്ളത്. 

വാമനപുരാമത്തിലും മഹാഭാരതം അനുശാസന പര്‍വത്തിലുമായി മറ്റു രണ്ടു കഥകള്‍ കാണുന്നു. മാര്‍ക്കണ്ഡേയ പുരാണം, ശിവന്‍ മാര്‍ക്കണ്ഡേയന് നിത്യവും 16 വയസ്സായി ജീവിക്കട്ടെ എന്നനുഗ്രഹിച്ച കഥയാണ്. ദക്ഷപതിയുടെ ആ ചിന്ത അസ്തമിപ്പിച്ച കഥയാണ് ദക്ഷയാഗം. അര്‍ജ്ജുനന് പാശുപതാസ്ത്രം നല്‍കി അനുഗ്രഹിച്ചു. പരശുരാമനെ ശിഷ്യനാക്കി അനുഗ്രഹിച്ചു…ഇങ്ങനെ ശിവമാഹാത്മ്യ കഥകള്‍ ഏറെയുണ്ട്. 

ജരാനര മാറുവന്‍ ദേവന്മാര്‍ അസുരന്മാരുടെ സഹായത്തോടുകൂടി പാലാഴി കടഞ്ഞു. അപ്പോള്‍ അവിടെയുണ്ടായ ഹാലാഹല വിഷം കഴിച്ചു ലോകരക്ഷ ചെയ്തു. ഭഗവാന് യാതൊരു വിധ ആപത്തും സംഭവിക്കാതിരിക്കാന്‍ എല്ലാവരും ഉറക്കമൊഴിഞ്ഞ് ആ രാത്രി മുഴുവന്‍ ഭജിച്ചു. വിഷം തീണ്ടിയാല്‍ രാത്രിയില്‍ ഉറങഅങാതെ നാമം ജപിക്കണമെന്ന തത്ത്വം കൂടി ശിവരാത്രിയുടെ മഹനീയ തത്ത്വം ബോധ്യപ്പെടുത്തുന്നു. നാനാത്വത്തില്‍ ഏകത്വം ഭാരതത്തിന്റെ മഹാത്മ്യമേറിയ തത്ത്വമാണ് നാനാത്വത്തില്‍ ഏകത്വം. വിപരീത സ്വഭാവക്കാരെ മുഴുന്‍ ജീവന്‍ ഐക്യപ്പെടുത്തിയിരിക്കുന്നു. അച്ഛന്റെ ആഭരണമായ പാമ്പുകളെ മകന്റെ സുബ്രഹ്മണ്യന്റെ വാഹനമായ ഭക്ഷിക്കും. മറ്റൊരു മകന്റെ (ഗണപതിയുടെ) വാഹനമായ എലിയെ പിതാവിന്റെ ഭൂഷണമായ സര്‍പ്പം ഭക്ഷിക്കും. ഇപ്രകാരം ആകെ വിപരീത ശക്തികളാണ് അവിടെ ശിവകുടുംബത്തിലുള്ളത്. എന്നാല്‍ പുണ്യസങ്കേതത്താല്‍ ഈ വൈരുദ്ധ്യ ഭാവങ്ങളെ മുഴുവന്‍ ഒന്നിപ്പിച്ചു യോജിപ്പിച്ചു കുടുംബ ശ്രോയസ്സിനായും ലോകോപകാരാര്‍ത്ഥമായും വളരെ ഇണക്കിച്ചേര്‍ക്കുന്ന മഹത്വമേറിയ കുടുംബകഥ കൂടിയാണ് ശിവകുടുംബകഥ. ഭാരതത്തിന്റെ ഈ വൈശിഷ്ട്യം എല്ലാവിധത്തിലും ആരാധിക്കപ്പെടുന്ന പുണ്യോത്സവം കൂടിയാണ് ശിവരാത്രി. 

ആനന്ദം ചൊരിയുന്ന, അദ്ഭുതം ഒഴുകുന്ന, മാധുര്യമേകുന്ന, സങ്കല്‍പ്പങ്ങളും മതിവരാത്ത കഥാഗാനങ്ങളുമാണ് ശിവചരിതത്തില്‍ കാണുന്നത്. അവ മനസ്സിലാക്കി ജീവിതം ശ്രേയസ്‌കരമാക്കാനും പുണ്യതരമാക്കാനും ഈ ശിവരാത്രി ആഘോഷവും ആചാരവും ഇടവരുത്തട്ടെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts