കൊല്ലം: ഡിജിറ്റല്‍ പണമിടപാടുകളെ നിരുത്സാഹപ്പെടുത്തി കെഎസ്എഫ്ഇ. ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നത് പൂര്‍ണമായും നിര്‍ത്തി. ഡെബിറ്റ് കാര്ഡുകളോടും, ഓണ്‍ലൈന്‍ പണമിടപാടുകളോടും തണുപ്പന്‍ സമീപനം.
ഡിസംബര്‍ ആദ്യം വരെ വായാപ തവണ അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിച്ചിരുന്നു. ജനുവരി മാസത്തോടെ പൂര്‍ണമായും നിര്‍ത്തി. കെഎസ്എഫ്ഇ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കരാര്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്കുകളുമായിട്ടാണ്. ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കരുതെന്ന നിബന്ധന ബാങ്കുകള്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്ന് കെഎസ്എഫ്ഇ അധികൃതര്‍ പറയുന്നു.
മറ്റു പൊതുമേഖല ബാങ്കുകളേക്കാള്‍ കൂടുതല്‍ ഇളവുകള്‍ ഈ ബാങ്കുകളാണ് കെഎസ്എഫ്ഇക്ക് വാഗ്ദാനം ചെയ്തത്. കാര്‍ഡ് ഉപയോഗിക്കുന്ന മെഷീന് സൗജന്യമായും സര്‍വീസ് ചാര്‍ജുകളില്‍ ഇളവും നല്കി.
ചിട്ടി പിടിക്കുന്നവര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തവണകള്‍ അടയ്ക്കുമ്പോള്‍ അവര്‍ക്ക് ഒരു മാസം അധികം സമയം ലഭിക്കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് ലാഭമാണെന്ന വിചിത്രമായ വാദമാണ് കെഎസ്എഫിഇയും ബാങ്ക് അധികൃതരും ക്രെഡിറ്റ് കാര്‍ഡുകള്‍ നിരോധിച്ചതിന് കാരണമായി വിശദീകരിക്കുന്നത്.
ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡുകളെയും ഓണ്‍ലൈന്‍ ഇടപാടുകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും കെഎസ്എഫ്ഇക്ക് തണുപ്പന്‍ സമീപനമാണ്.
കാര്‍ഡുമായി എത്തുന്നവരോട് പണം അടയ്ക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഓണ്‍ലൈനില്‍ പണം അടയ്ക്കാമെന്ന് അറിയിച്ചാല്‍ അടച്ച ആളിന്റെ പേര് കണ്ടുപിടിച്ച് രേഖകളില്‍ ചേര്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് മറുപടി.
വിചിത്ര വാദങ്ങള്‍ ഉയര്‍ത്തി കേന്ദ്രത്തിന്റെ ഡിജിറ്റല്‍ പണമിടപാടുകളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഉള്ളതെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. കെഎസ്എഫ്ഇ, സഹകരണ ബാങ്കുകള്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറിയാല്‍ പല വെട്ടിപ്പുകളും പുറത്തുവരുമെന്നും ഇവര്‍ക്ക് ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: