മൊസൂൾ: സിറിയയിൽ ഐഎസിനെതിരെ അമേരിക്കൻ സഖ്യസേന ആക്രമണം കടുപ്പിക്കുന്നു. ശനിയാഴ്ച മുതൽ തുടങ്ങിയ വ്യോമാക്രമണത്തിൽ 150ഓളം ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. ദെയർ അൽ സോർ പ്രവിശ്യയിലെ യൂഫ്രട്ടീസ് നദിക്കരയിൽ സ്ഥിതി ചെയ്യുന്ന അൽ ഷഫാ പട്ടണത്തിൽ തമ്പടിച്ചിരുന്ന ഭീകരർക്കെതിരെയാണ് സേന വ്യോമാക്രമണം നടത്തിയത്. അതേ സമയം ആക്രമണത്തിൽ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് വിവരം.
ചൊവ്വാഴ്ച ഉണ്ടായ ഭീകരാക്രമണത്തിൽ 7 സ്ത്രീകൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടതായാണ് അമാഖ് ന്യൂസ് ഏജൻസി പുറത്ത് വിട്ട റിപ്പോർട്ടിലുള്ളത്. അമേരിക്കൻ സഖ്യസേന നടത്തുന്ന ആക്രമണത്തിൽ ഐഎസ് ഭീകരർക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നതെന്നും റിപ്പോർട്ടിലുണ്ട്. സിറിയയിലും ഇറാഖിലും ഇവർ കൈവശം വച്ചിരുന്ന 99 ശതമാനത്തോളം പ്രദേശങ്ങളും സൈന്യം പിടിച്ചെടുത്തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഭൂരിഭാഗം പ്രദേശങ്ങളും നഷ്ടപ്പെട്ട ഐഎസിന്റെ പക്കൽ ഇപ്പോൾ യൂഫ്രട്ടീസ് നദിക്കരയിലെ ഏതാനും സങ്കേതങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ അമേരിക്കൻ സഹായത്തോടെ കുർദ്ദീഷ്, സിറിയൻ ഡേമോക്രാട്ടിക് ഫ്രണ്ട് പോരാളികളും ഐഎസിനെ കൂട്ടമായി കൊന്നൊടുക്കുകയാണ്.
അൽഷഫാ നഗരത്തിൽ ഐഎസിന്റെ പല പ്രമുഖ തലവന്മാരും തമ്പടിച്ചിട്ടുണ്ടെന്നും ഇവരാണ് ഇപ്പോൾ സിറിയയിലെ മറ്റ് ഭീകരർക്ക് നിർദ്ദേശങ്ങൾ കൈമാറുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം തുർക്കിയോട് അതിർത്തി പങ്കിടുന്ന അഫ്രിൻ പ്രദേശത്ത് തുർക്കി സൈന്യം ശക്തമായ കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭീകരർ അതിർത്തിയിൽ ആക്രമണ പരമ്പരകൾ നടത്തിയേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്.
















