കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി നടപ്പാക്കിയ ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ പദ്ധതി രാജ്യവ്യാപകമാകുന്നു. ഫെബ്രുവരി മുതല്‍ പദ്ധതി കേരളമുള്‍പ്പടെ എല്ലാ സംസ്ഥാനങ്ങളിലും പൂര്‍ണ രീതിയില്‍ നടപ്പാകും. സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതി.
നേരത്തെ 53 ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടത്തിയിരുന്നത്. സ്ത്രീകള്‍ക്ക് അവരുടെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന കാലയളവിലും പ്രസവാനന്തരം അവര്‍ക്കുണ്ടാകുന്ന വേതന നഷ്ടം ഭാഗികമായി നികത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മെച്ചപ്പെട്ട ആരോഗ്യം പര്യാപ്തമാക്കുന്നതിനും പദ്ധതി ഉപകരിക്കും. കേന്ദ്ര മാതൃകയില്‍ കേരളത്തിലും വനിതാ-ശിശു വികസന വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാകുന്നത്.
കഴിഞ്ഞ ജനുവരി ഒന്ന് മുതല്‍ ഗര്‍ഭിണികളായവര്‍ക്കും, പാലൂട്ടുന്ന അമ്മമാര്‍ക്കും അവരുടെ ആദ്യ പ്രസവത്തിന്റെ അര്‍ഹതയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായം. കേന്ദ്രം ആധാര്‍ ലിങ്ക്ഡ് അക്കൗണ്ടിലേക്ക് പബ്ലിക്ക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം (പിഎഫ്എംഎസ്) വഴിയാണ് തുക നിക്ഷേപിക്കുന്നത്. മൂന്ന് ഗഡുക്കളായാണ് തുക നല്‍കുന്നത്. ആദ്യഗഡു നല്‍കുന്നതിനായി നേരത്തെ ഗര്‍ഭം രജിസ്റ്റര്‍ ചെയ്ത മദര്‍-ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡില്‍ എല്‍എംപി ഡേറ്റ് രേഖപ്പെടുത്തണം. ഇത് ബന്ധപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തണം. രണ്ടാം ഗഡു ഗര്‍ഭാവസ്ഥ ആറ് മാസമാകുമ്പോഴാണ്. കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്ത്, പ്രതിരോധ കുത്തിവയ്പ്പുകളും എടുത്ത ശേഷം അവ എംസിപി കാര്‍ഡില്‍ രേഖപ്പെടുത്തി കഴിഞ്ഞാല്‍ മൂന്നാമത്തെ ഗഡു ലഭിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വഴി കേരളത്തിലെ എല്ലാ ജില്ലകളിലും ബോധവത്ക്കരണം നടത്താന്‍ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അരകോടിയോളം ഗര്‍ഭിണികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: