സരബ്ജീത്ത് സിങ്, സഹോദരി ദൽബിർ കൗർ
ചണ്ഡീഗഢ്: പാക്കിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാനിൽ ജയിലിലായിരിക്കെ കൊല്ലപ്പെട്ട സരബ്ജീത്ത് സിങിന്റെ സഹോദരി ദല്‍ബിര്‍ കൗര്‍. കുല്‍ഭൂഷണ്‍ ജാധവിന്റെ കുടുംബത്തെ മാത്രമല്ല തങ്ങളുടെ കുടുംബത്തെയും പാക്കിസ്ഥാൻ അപമാനിച്ചുവെന്ന് സരബ്ജീത്ത് സിങിന്റെ സഹോദരി ദല്‍ബിര്‍ കൗര്‍ തുറന്നടിച്ചു.
കഴിഞ്ഞ ദിവസം കുല്‍ഭൂഷണിന്റെ കുടുംബത്തിന് ഇസ്ലാമാബാദിലുണ്ടായ അതേ ദുരനുഭവമാണെ് അന്ന് തങ്ങള്‍ക്കും ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് ദല്‍ബീറിന്റെ പുതിയ വെളിപ്പെടുത്തല്‍. സരബ്ജീത്തിന്റെ ഭാര്യയുടെ സിന്ദൂരരേഖ മായ്‌പ്പിച്ചെന്നും തങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ദല്‍ബീര്‍ കുറ്റപ്പെടുത്തുന്നു.
2008ലാണ് സരബ്ജീത്തിനെ കാണാന്‍ ദല്‍ബീറും കുടുംബവും ലാഹോറിലേക്ക് പോവുന്നത്.18വര്‍ഷത്തെ ഇടവേളയ്‌ക്ക ശേഷമുള്ള സംഗമമായിരുന്നു അത്. സഹോദരി ദല്‍ബീര്‍ കൗറിനൊപ്പം സരബ്ജീത്തിനെ കാണാന്‍ ഭാര്യ സുഖ്പ്രീത് കൗറും മക്കളായ സ്വപന്‍ദീപും പൂനവും ഉണ്ടായിരുന്നു.
‘ഒരു വനിതാ പോലീസുകാരി തൂവാലയെടുത്ത് സുഖ്പ്രീതിന്റെ നെറ്റിയിലെ സിന്ദൂരം മായ്ച്ചു കളഞ്ഞു. ഞങ്ങളുടെ തലമുടിയിലെ പിന്നുകളും ബ്രേസ്ലെറ്റുകളും വരെ അവരഴിപ്പിച്ചു. കയ്യില്‍ കരുതിയിരുന്ന സിഖ് മത വിശ്വാസികളുടെ കിര്‍പാണിനോടും അവര്‍ നിന്ദ്യമായ രീതിയില്‍ പെരുമാറി. അലക്ഷ്യമായാണ് അവരത് സൂക്ഷിച്ചത്. സിങിനായി അമൃത്സറില്‍ നിന്ന് പാകം ചെയ്തു കൊണ്ടു വന്ന ഭക്ഷണത്തെ വരെ അവര്‍ സംശയ ദൃഷ്ടിയോടെ നോക്കികണ്ട് അപമാനിച്ചു’, ദല്‍ബീര്‍ പറയുന്നു.
വധശിക്ഷ വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാധവിന്റെ കുടുംബാംഗങ്ങളോട് പാക്കിസ്ഥാൻ നിന്ദ്യമായാണ് പെരുമാറിയതെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
















