സ്വന്തംലേഖകന്‍
കണ്ണൂര്‍: സംസ്ഥാനത്തും പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തി ശാശ്വത സമാധാനം ഉണ്ടാക്കാനായി നടത്തിയ ഉഭയ കക്ഷി-സമാധാന ചര്‍ച്ചകളും തീരുമാനങ്ങളും കടലാസിലെതുങ്ങുന്നു. കണ്ണൂരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയുളള സിപിഎം അക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ബിജെപി-ആര്‍എസ്എസ് സംഘടനകളുടെ സംസ്ഥാന ജില്ലാ നേതാക്കളേയും സിപിഎം നേതാക്കളേയും ഒന്നിച്ചിരുത്തിയും വെവ്വേറെ വിളിച്ചും കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും സംഘടനാതലത്തില്‍ താഴെതട്ടില്‍വരെ സമാധാന സന്ദേശം എത്തിക്കാനും തീരുമാനമെടുത്തിരുന്നു. സിപിഎം സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം ഏകപക്ഷീയമായി നടത്തിയ അക്രമങ്ങളില്‍ ജില്ലയില്‍ മാത്രം ആറോളം പ്രവര്‍ത്തകരുടെ ജീവന്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. നിരവധി പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് അംഗവിഹീനരായി.നൂറുകണക്കിന് പ്രവര്‍ത്തകരുടെ വീടുകളും കാര്യാലയങ്ങളുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളും സിപിഎമ്മുകാരാല്‍ നശിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത്രയേറെ കഷ്ട നഷ്ടങ്ങള്‍ ഉണ്ടായിട്ടും ജില്ലയില്‍ ശാശ്വത സമാധാനം ആഗ്രഹിച്ച് ഉഭയ കക്ഷി-സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കുകയും ചര്‍ച്ചയിലെ തീരുമാനങ്ങളുമായി പരിപൂര്‍ണ്ണമായും സഹകരിച്ച് മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുകയുമായിരുന്നു സംഘപ്രസ്ഥാനങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരും. എന്നാല്‍ ഒരിക്കലും സമാധാനം ആഗ്രഹിക്കാത്ത സിപിഎം നേതൃത്വം എല്ലാ കാലത്തേയും പോലെ സമാധാന -ഉഭയ കക്ഷി ചര്‍ച്ചകളുടെ തീരുമാനങ്ങള്‍ കാറ്റില്‍പറത്തി മുന്നോട്ട് പോവുകയാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന അടിയൊഴുക്കുകള്‍ക്ക് തടയിടുക, സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ പാര്‍ട്ടിക്കകത്ത് ഉടലെടുത്ത വിഭാഗീയത അവസാനിപ്പിക്കുക, പാര്‍ട്ടിയില്‍ സ്വയം മഹത്വവല്‍ക്കരിക്കുന്നതിന്റെ പേരില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിശിത വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന ജില്ലാ സെക്രട്ടറി പി.ജയരാജനെതിരായ പാര്‍ട്ടി അണികളിലെ വികാരം ശമിപ്പിക്കുക, ജില്ലാ സമ്മേളനം നടക്കാനിരിക്കെ ജയരാജന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ അണികളെ ഒറ്റക്കെട്ടായി നിര്‍ത്തുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് വീണ്ടും സംഘപ്രസ്ഥാനങ്ങള്‍ക്ക് നേരെ ആസൂത്രിതമായി കണ്ണൂരില്‍ തുടര്‍ അക്രമങ്ങള്‍ ആരംഭിക്കാന്‍ സിപിഎം നേതൃത്വത്തിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
സംഘപ്രസ്ഥാനങ്ങളുടെ ഉന്നത നേതാക്കളെ ഉന്മൂലനം ചെയ്ത് സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനംതന്നെ ഗ്രാമ പ്രദേശങ്ങളില്‍ ഇല്ലാതാക്കാനുളള നീക്കമാണ് ഇപ്പോള്‍ നേതാക്കള്‍ക്ക് നേരെ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളെന്ന് വ്യക്തമാവുകയാണ്. സംസ്ഥാന ഭരണം ഉപയോഗിച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം സ്ത്രീകളെന്നോ പ്രായപൂര്‍ത്തിയാകാത്തവരെന്നോ വിത്യാസമില്ലാതെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മേല്‍ കളളക്കേസു ചുമത്തിയും ജയിലിലടച്ചും മനോവീര്യം തകര്‍ക്കുന്ന നടപടികളും കഴിഞ്ഞ കുറേ നാളുകളായി കണ്ണൂരില്‍ സിപിഎം പിന്തുടരുകയാണ്. അതേ സമയം ഒരൊറ്റ അക്രമക്കേസുകളിലും പ്രതികളായ സിപിഎം പ്രവര്‍ത്തകരെ യഥാസമയം അറസ്റ്റു ചെയ്യാനോ നിയമ നടപടികള്‍ സ്വീകരിക്കാനോ പോലീസ് തയ്യാറാവാത്ത സ്ഥിതിയാണ്. ഇത് തുടര്‍ അക്രമങ്ങള്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാവുകയാണ്.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ആര്‍എസ്എസ് കതിരൂര്‍ മണ്ഡല്‍ കാര്യവാഹിനെ സിപിഎം അക്രമി സംഘം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കതിരൂരിലെ അക്രമം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ രാത്രി പത്ത് മണിയോടെ മട്ടന്നൂര്‍ ശിവപുരത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് ഉള്‍പ്പെടെയുളള അഞ്ച് ബിജെപി നേതാക്കളെ വധിക്കുകയെന്ന ഉദ്ദേശത്തോടെ ഇവര്‍ സഞ്ചരിച്ച കാറിന് ബോംബെറിയുകയും അഞ്ചു പേരേയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. മാലൂരിലും കതിരൂരിലും ഉണ്ടായ സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒരാളുടെ കൈ അറ്റുപോയിരുന്നു. കൈ തുന്നിച്ചേര്‍ത്തെങ്കിലും ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. രണ്ടു പേരേയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയുണ്ടായി.
ഇത്രയേറെ തുടര്‍ അക്രമങ്ങള്‍ നടന്നിട്ടും ജില്ലാ ഭരണകൂടമോ പോലീസോ സമാധാന ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയോ ഇടപെടാത്തത് പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ജില്ലയില്‍ അക്രമങ്ങള്‍ നടക്കുന്നതെന്ന് വ്യക്തമാവുകയാണ്.
















