വാഷിങ്ടണ്‍: അമേരിക്കയില്‍ ആംട്രാക്ക് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി ആറ് പേര് മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സിയാറ്റിലില്‍ നിന്ന് പോര്‍ട്ട്ലന്‍ഡിലേക്കുള്ള ഉദ്ഘാടന യാത്രയിലാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ പെട്ട പലരുടേയും നില ഗുരുതരമാണ്. പിയേഴ്സ് കൗണ്ടിയിലെ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് പാളം തെറ്റി ബോഗികള്‍ താഴേക്ക് പതിക്കുകയായിരുന്നു. പാലത്തിന് താഴെയുള്ള അഞ്ചാം നമ്പര്‍ ഹൈവേയിലേക്കാണ് ട്രെയിന്‍ പതിച്ചത്. രണ്ടു ലോറികളുള്‍പ്പെടെ ഹൈവേയിലൂടെ പോവുകയായിരുന്ന ഏഴോളം വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു.
പരിക്കേറ്റ എഴുപതോളം യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുള്ളതായാണ് വിവരം. മരിച്ചവരെല്ലാം ട്രെയിന്‍ യാത്രക്കാരാണെന്നാണ് സൂചന. ഹൈവേ യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നു. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ ആംട്രാക്ക് ട്രെയിന്‍ സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
അപകടത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദു:ഖം രേഖപ്പെടുത്തി. പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ ആസൂത്രണമില്ലായ്മയിലേക്കാണ് അപകടം വിരല്‍ ചൂണ്ടുന്നതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: