തലശ്ശേരി: ധര്‍മ്മടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബോംബ് പൊട്ടി മരണപ്പെട്ട കേസിന്റെ അന്വേഷണം മരവിച്ച നിലയിലെന്ന് ആരോപണം. രണ്ട് വര്‍ഷം മുന്‍പ് 2015 ഡിസമ്പര്‍ 21 നാണ് മത്സ്യത്തൊഴിലാളിയായ ധര്‍മ്മടം സ്വാമിക്കുന്ന് വട്ടക്കല്ലിനടുത്ത പുതിയാണ്ടി വീട്ടില്‍ സജീവന്‍ (42) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. വീടിന് സമീപം കടലിനോട് ചേര്‍ന്നുള്ള പാറകളും കുറ്റിക്കാടുകളും നിറഞ്ഞ വിജനമായ പറമ്പില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു. അവിടെ വെച്ചുണ്ടായ സ്‌ഫോടനത്തില്‍ സജീവന്റെ കൈപ്പത്തി തകരുകയും നെഞ്ചിലും വയറ്റിലും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന് ശേഷം മരണവെപ്രാളത്തില്‍ ഓടിയ സജീവന്‍ കടല്‍ത്തീരത്ത് വീണ് മരണപ്പെടുകയായിരുന്നു.
പൊട്ടിത്തെറിയില്‍ ചിതറിയ കൈവിരലുകള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കണ്ണുര്‍ ജില്ലയിലെ ബോംബ് രാഷ്‌ട്രിയത്തിന്റെ ഇരകളില്‍ ഒന്നായിരുന്നു സജീവനും. കുറ്റവാളികളെ ഉടന്‍ കണ്ടെത്തി പിടികൂടണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ബിജെപി നേതൃത്വവും അന്ന് പ്രസ്താവനകളിറക്കി എന്നതൊഴിച്ചാല്‍ പിന്നീട് ശക്തമായ ഇടപെടലുണ്ടായില്ല. സംഭവ സമയത്ത് ധര്‍മ്മടത്ത് എസ്‌ഐയായിരുന്ന കെ.വി.ഷാജുവും തലശ്ശേരിയില്‍ സിഐ ആയിരുന്ന വി.കെ.വിശ്വംഭരനും അന്ന് സ്ഥലത്തെത്തി അന്വേഷിച്ച് കേസെടുത്തിരുന്നു. സിഐയായിരുന്നു അന്വേഷണത്തലവന്‍. കേസില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നപേക്ഷിച്ച് കൊല്ലപ്പെട്ട സജീവന്റെ സഹോദരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ വര്‍ഷം അപേക്ഷ നല്‍കിയെങ്കിലും അന്വേഷണമൊന്നും വേണ്ട രീതിയില്‍ നടക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
















