പയ്യോളി: പ്രസിദ്ധമായ കീഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ടും പൂവെടിയും ഇന്ന് നടക്കും. ആറാട്ടു മഹോത്സവത്തിന്റെ അവിഭാജ്യഘടകമാണ് ‘പൂവെടിത്തറ’യും പൂവെടിയും. പയ്യോളി പേരാമ്പ്ര റോഡില്‍ കീഴൂര്‍ ടൗണിന്റെ ഹൃദയഭാഗത്താണ് ചരിത്രപ്രസിദ്ധമായ പൂവെടിത്തറ.
ജാമീതിയ രീതിയില്‍ ആറു തട്ടുകളായി പടിഞ്ഞാറോട്ട് മുഖമായാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. കീഴൂര്‍ ശിവക്ഷേത്ര മഹോത്സവത്തിന്റെ സമാപന ദിവസമായ ആറാട്ടു നാളില്‍ രാത്രിയിലെ ആറാട്ടെഴുന്നള്ളത്ത് കീഴൂരില്‍ എത്തിച്ചേര്‍ന്നാല്‍ കീഴൂര്‍ വാതില്‍ കാപ്പവരുടെ തിടമ്പ് ഏറ്റവും മുകള്‍ ഭാഗത്തുള്ള പീഠത്തില്‍ ഇറക്കിവച്ച ശേഷം മണിക്കൂറുകള്‍ നീളുന്ന വാദ്യമേളത്തിനൊടുവിലാണ് പ്രസിദ്ധമായ ‘പൂവെടി’ നടക്കുക. രാത്രി 12 മണിയോടെ പടുകൂറ്റന്‍ കവുങ്ങിന്‍തടിയില്‍ എട്ടു തട്ടുകളിലായി സജ്ജീകരിച്ച പൂവെടിക്കാല് ഉയര്‍ത്തി നിര്‍ത്തുന്നു. നാലുഭാഗത്തേക്കും വണ്ണം കൂടിയ കയര്‍ ഉപയോഗിച്ച് നിരവധി മനുഷ്യപ്രയത്നത്താലാണ് ഇത് ഉയര്‍ത്തുന്നത്.
ചീന്തിയ മുളക്കമ്പുകള്‍ ഉപയോഗിച്ചാണ് പൂവെടിത്തട്ടുകള് സജീകരിക്കുക. തട്ടുകളില്‍ അമിട്ടുകള്‍, പകിരി, ഗുണ്ടുകള്‍, നിലാത്തിരികള്‍ എന്നിവ കരിമരുന്നില്‍ മുക്കിയ തിരിയുമായി ബന്ധപ്പെടുത്തി കെട്ടിവയ്ക്കുന്നു. എല്ലാ തട്ടുകളുമായി ബന്ധപ്പെടുത്തി കവുങ്ങിന്റെ മുകള്‍ അറ്റം മുതല്‍ താഴെ വരെ തൂങ്ങിക്കിടക്കുന്ന മറ്റൊരു തിരിയും തൂങ്ങിക്കിടക്കുന്നു. ഈ തിരിക്കാണ് തീകൊളുത്തുക.
പൂവെടിക്കാല് മറിഞ്ഞു വീഴാതിരിക്കാന്‍ തെങ്ങിന്‍തടിയുടെ കുറ്റികളും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് താങ്ങിനിര്‍ത്തും.
പൂവെടിക്ക് തിരികൊളുത്തിയാല്‍ താഴെ മുതല്‍ ഓരോ തട്ടും പൊട്ടുന്നതോടെ ആകാശത്തില്‍ വര്‍ണ്ണ വിസ്മയം തീര്‍ക്കും. മുളംകുറ്റികളില്‍ നിന്നും അമിട്ടുകളും ഗുണ്ടുകളും നാലു ഭാഗത്തേക്കും പൊട്ടുകയും നിലാതിരികളും പകിരികളും കത്തുന്നതോടെ കാഴ്ച മനോഹരമാകും. ഏറ്റവും മുകളിലെ തട്ടിലൊരുക്കിയ ചക്രത്തില്‍ തീകത്തുന്നതോടെ ചക്രം ശക്തിയായി കറങ്ങുകയും നീണ്ട ചൂളംവിളി ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നത് ഹരം പകരുന്ന കാഴ്ചയാണ്.
കീഴൂര്‍ ശിവക്ഷേത്രത്തിലെ മഹോത്സവം ഇന്ന് നടക്കുന്ന ആറാട്ടോടെ സമാപിക്കും. കാലത്ത് 9 മണിക്ക് ഓട്ടന്തുള്ളല്, 12 മണിക്ക് പ്രസാദ ഊട്ട്, വൈകുന്നേരം 4ന് പഞ്ചവാദ്യമേളം, അരയസമാജക്കാരുടെ കുടവരവ്, തിരുവായുംവരവ്, വേട്ടുവരുടെ വരവ് തുടര്‍ന്ന് തണ്ടാന്റെ കാരക്കെട്ട് വരവ് എന്നിവ നടക്കും.
തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെയും കാത്തിലിശ്ശേരി വിനോദ്കുമാറിന്റെയും നേതൃത്വത്തിലുള്ള 50ല്‍പ്പരം വാദ്യമേളക്കാരും പഞ്ചവാദ്യസംഘവും ആറാട്ടെഴുന്നള്ളത്തിന് മേളക്കൊഴുപ്പേകും.
ആറാട്ടെഴുന്നള്ളത്ത് ഇലഞ്ഞിക്കുളങ്ങരയിലെത്തിയാല് പിലാത്തറ മേളത്തിനുശേഷം കരിമരുന്ന് പ്രയോഗം നടക്കും. തുടര്‍ന്ന് എഴുന്നള്ളത്ത് കീഴൂര്‍ പൂവെടിത്തറയിലെത്തിച്ചേര്ന്നാല് മേളത്തിനുശേഷം പൂവെടിയും തുടര്‍ന്ന് കണ്ണംകുളത്തില്‍ കുളിച്ചാറാടിക്കലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: