തൃശൂര്‍: കള്ളനാണെന്ന് സംശയിച്ച് നിരപരാധിയെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച സംഭവം ജില്ലാ പോലീസ് മേധാവി അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി കാത്തുനിന്ന തൃശൂര്‍ തലപ്പിള്ളി വെന്നൂര്‍ കുന്നത്ത് സജീഷിനെ ചെറുതുരുത്തി പോലീസ് ആളുമാറി അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ച സംഭവത്തിലാണ് കമ്മീഷന് അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്.
ഇക്കഴിഞ്ഞ മേയ് 9 നായിരുന്നു സംഭവം. രാവിലെ എട്ടരക്ക് ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സജീഷിനെ പിടിച്ചത്. പേരും മേല്‍വിലാസവും പറഞ്ഞെങ്കിലും ചെറുതുരുത്തി സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. പത്തരയോടെ ആളുമാറി അറസ്റ്റ് ചെയ്തതാണെന്ന് പറഞ്ഞ് വെള്ളപേപ്പറില്‍ ഒപ്പിട്ട് വാങ്ങിയ ശേഷം പറഞ്ഞുവിട്ടു. ശാരീരികയും മാനസികവുമായി തളര്‍ന്ന പരാതിക്കാരന് ചേലക്കര ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
കമ്മീഷന് ചെറുതുരുത്തി സ്റ്റേഷന് ഹൗസ് ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. വിവിധ മോഷണ കേസുകളില്‍ പ്രതിയായ ചാക്കോ സ്ഥലത്തുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാര്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ചാക്കോയോട് സാദൃശ്യമുണ്ടെന്ന് തോന്നിയപ്പോഴാണ് സജീഷിനെ പിടിച്ചത്. ചോദ്യം ചെയ്തപ്പോള്‍ അപാകത തോന്നി. സജീഷിന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നും ഇരുമ്പ് ആണികളും ഉളിയും കണ്ടപ്പോള്‍ സംശയം ബലപ്പെട്ടതായും പോലീസ് കമ്മീഷനെ അറിയിച്ചു.
റിപ്പോര്‍ട്ടിന് പരാതിക്കാരന് മറുപടി ഫയല്‍ ചെയ്തു. ചെറുതുരുത്തി സ്റ്റേഷനിലെ സതീഷ്കുമാര്‍, ജോമോന് എന്നീ പോലീസുകാരാണ് തന്നെ പിടികൂടി മര്‍ദ്ദിച്ചതെന്നും ബാഗില്‍ ചെരുപ്പ് പണിക്കുള്ള പണി സാധനങ്ങളാണുണ്ടായിരുന്നതെന്നും മറുപടിയില്‍ പറയുന്നു. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും വിലാസവും നമ്പറും നല്‍കിയിട്ടും കള്ളനാണെന്ന് പറഞ്ഞ് മര്‍ദ്ദിച്ചു. ലോക്കപ്പിനു സമീപമുള്ള ബഞ്ചില്‍ ഇരുത്തി ഫോട്ടോയെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനു തെളിവായി സി.സി.റ്റി.വി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും പരാതിക്കാരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: