നീലേശ്വരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് വഴിതെറ്റിയ തിരുവനന്തപുരം, കൊല്ലം, തമിഴ്നാട്, ആസ്സാം എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ നീലേശ്വരം തൈക്കടപ്പുറം ആഴിത്തലയിലെത്തി. നാല് ബോട്ടുകളിലായി ഏഴ് മലയാളികളും ആസ്സാം സ്വദേശിയും അടക്കം 33 പേരാണ് ബോട്ടുകളിലുണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് നീലേശ്വരം തീരദേശ പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഇവര്‍ അഴിത്തലയില്‍ കരകയറിയത്.
രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ അഴിത്തലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇവര്‍ ചുഴലിക്കാറ്റില്‍പ്പെട്ട് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കര്‍ണ്ണാടകയിലെ ഉഡുപ്പി മല്പ്പയിലെത്തിച്ചേര്ന്നത്. ചുഴലിക്കാറ്റുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് മല്‍പ്പയില്‍ നിന്ന് അറിയിപ്പ് നല്‍കിയിരുന്നു. തീരം വിടണമെന്ന നിര്‍ദ്ദേശ പ്രകാരം അവിടെ നിന്ന് സര്‍ക്കാര്‍ നല്കിയ 2000 രൂപയും 750 ലിറ്റര്‍ ഡീസലും സ്വീകരിച്ച് യാത്ര തിരിക്കുകയായിരുന്നു. കൂടുതല്‍ ദൂരം യാത്ര ചെയ്യാനുള്ളതും കാലാവസ്ഥ വ്യതിയാനമുണ്ടവുമെന്നതിനാലും തൈക്കടപ്പുറം ഹാര്‍ബറിലേക്ക് ബോട്ടുകളടുപ്പിക്കുകയുമായിരുന്നു.
പൂന്തുറയിലെ ലാസര്‍, കൊല്ലം പള്ളിത്തോട്ടത്തിലെ വെല്‍ഡന്‍, ഫ്രാന്‍സിസ്, പൊഴിയൂരിലെ സജി, ഗ്രോവസ്, ജനി, സ്റ്റീഫന്‍ തുടങ്ങിയ മലയാളികളും തമിഴ്നാട്ടുകാരായ 25 പേരും ഒരു ആസാം സ്വദേശിയുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച ഷെജില്മോന്, ചിന്നത്തുറ, ആല്‍ഫ, ലൈറ തുടങ്ങി നാല് ബോട്ടുകള്‍ തൈക്കടപ്പുറത്ത് സുരക്ഷിതമായി അടുപ്പിച്ച് ഇന്നലെ വൈകുന്നേരം എല്ലാവരും തീവണ്ടിയില്‍ സ്വദേശത്തേക്ക് മടങ്ങി. കുറച്ച് നാളുകള്‍ക്ക് ശേഷം ഇവര്‍ തിരികെയെത്തി ബോട്ടുകളുമായി പോകുമെന്ന് തീരദേശ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: