തൃശൂര്‍: തങ്ങള്‍ക്ക് പഴയ സൂപ്രണ്ടിനെ തിരികെ വേണമെന്ന് രാമവര്‍മ്മപുരം വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍. വൃദ്ധമന്ദിരത്തില്‍ സന്ദര്‍ശനം നടത്തിയ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീനോടാണ് അന്തേവാസികള്‍ ഈ ആവശ്യം ഉന്നയിച്ചത്.
പ്രശ്നങ്ങള്‍ നിലനില്ക്കുന്നുവെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. അന്തേവാസികളും വൃദ്ധസദനത്തിലെ സൂപ്രണ്ടുമായും മന്ത്രി ചര്‍ച്ച നടത്തി.
വൃദ്ധസദനത്തിലെ അമ്മമാര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ മന്ത്രിയെ അറിയിച്ചു. ഭക്ഷണകാര്യത്തില്‍ മാത്രമാണ് പ്രശ്നങ്ങളുണ്ടായിരുന്നതെന്നും മറ്റെല്ലാ കാര്യങ്ങളും നന്നായി പോകുന്നുണ്ടെന്നും അവര്‍ അറിയിച്ചു. വഴുതനങ്ങയടക്കമുള്ള പച്ചക്കറികള്‍ പച്ചയ്ക്ക് വെട്ടിനുറുക്കിത്തരുമായിരുന്നുവെന്നും, പരാതി പറഞ്ഞാല്‍ മോശം പെരുമാറ്റമായിരുന്നു മുന്‍ പാചകക്കാരിയുടേതെന്നും ഇവര്‍ മന്ത്രിയെ ധരിപ്പിച്ചു.
ഭക്ഷണകാര്യം സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവര്ക്കും പരാതി നല്‍കിയിട്ടും ഫലം കാണാതെ വന്നപ്പോഴാണ് തങ്ങള്‍ പട്ടിണി കിടക്കാന്‍ തീരുമാനിച്ചതെന്നും അമ്മമാര്‍ പറഞ്ഞു.
തങ്ങള്‍ക്കുവേണ്ടി പാചകക്കാരിക്കെതിരെ നിലപാടെടുത്ത സൂപ്രണ്ടിനെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രി ഉറപ്പൊന്നും നല്‍കിയില്ല. ഇതിനിടയില്‍ അസുഖം ബാധിച്ച് മരിച്ച അന്തേവാസിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വൃദ്ധസദനത്തിലെത്തിയിരുന്നു.
ആദരാഞ്ജലി അര്‍പ്പിച്ചശേഷം മൃതദേഹം സംസ്കരിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ പാറമേക്കാവ് ദേവസ്വം അധികൃതരുമായി സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. വൃദ്ധമന്ദിരത്തില്‍ കട്ടിലും വീല്‍ചെയറും അത്യാവശ്യ സാധനങ്ങളും വേണം. കുറച്ചുകൂടി ജീവനക്കാരെ വേണമെന്ന ആവശ്യവും സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: