കൊടകര: എക്സൈസ് വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മറ്റത്തൂര്‍ മന്ദരപ്പിള്ളിയിലുള്ള ശിവഗംഗ ആയൂര്‍വേദിക്സ് കമ്പനിയില്‍ നിന്ന് ആയിരത്തോളം ലിറ്റര്‍ മുന്തിരി സിറപ്പ് പിടിച്ചെടുത്തു. ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധമായി ഉല്പാദനം നടത്തി വില്പനക്കായി സ്റ്റോക്ക് ചെയ്തിരിക്കുകയായിരുന്നു സിറപ്പ്. ഇരിങ്ങാലക്കുട എക്സൈസ് സിഐ എസ്. ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മുന്തിരി, പഞ്ചസാര, വെള്ളം എന്നിവയുമായി ചേര്‍ത്താണ് സിറപ്പ് നിര്‍മിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രിസ്തുമസ് കാലയളവില്‍ കൂടുതല്‍ ഡിമാന്റുള്ളതിനാല്‍ ബേക്കറികളിലൂടെയും മറ്റും വില്ലന നടത്താനുദ്ദേശിച്ചാണ് സിറപ്പ് നിര്‍മിച്ചിരിക്കുന്നത്. 300 ലിറ്ററിന്റെ 2 കന്നാസുകളിലും 750 മില്ലിലിറ്ററിന്റെ 30 കുപ്പികളിലായുമാണ് സിറപ്പ് സൂക്ഷിച്ചിരുന്നത്.
മെഡിസിനല്‍ ആന്‍ഡ് ടോയ്ലറ്റ് പ്രിപ്പറേഷന്‍ ആക്ട് പ്രകാരം കേസ്സെടുത്ത് കമ്പനിയുടെ മാനേജറും നടത്തിപ്പുകാരനുമായ പൗലോസിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തു. കേസ് രേഖകളും തൊണ്ടി മുതലുകളും ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ഹാറൂണ്‍ റഷീദ്, സിഇഒ മാരായ ബെന്നി, സജികുമാര്‍, പ്രദീപ്, ശിവന് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: