കൊച്ചി: രണ്ടുമാസത്തിലേറെ മകളെ വീട്ടിലിട്ട് പീഡിപ്പിച്ച പിതാവിന് 10 വര്‍ഷം കഠിന തടവ്. തൃപ്പൂണിത്തുറ സ്വദേശിയായ 51കാരനെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് (കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്.
പ്രതി അര്‍ബുദത്തിന് ചികിത്സയിലാണെന്നത് പരിഗണിച്ചാണ് ശിക്ഷ 10 വര്‍ഷമാക്കിയത്. തടവുശിക്ഷക്ക് പുറമെ 25,000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ പീഡനത്തിനിരയായ മകള്‍ക്ക് നല്‍കാനാണ് നിര്‍ദേശം. നിര്‍ധനയായ പെണ്‍കുട്ടിക്ക് ഈ തുക നഷ്ടപരിഹാരമായി മതിയാകില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ നഷ്ടപരിഹാരത്തിനായി കോടതി ഉത്തരവിന്റെ പകര്‍പ്പ് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നല്കാന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
2015 നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31വരെയുള്ള കാലയളവിലാണ് പ്രതി ഭീഷണിപ്പെടുത്തി സ്വന്തം മകളെ വീട്ടിനുള്ളില്‍ പീഡിപ്പിച്ചത്. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും പ്രതിക്കെതിരെ കുറ്റം ചുമത്തിയിരുന്നെങ്കിലും തെളിയിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: