കോട്ടയം: തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ സംസ്‌കരണം പ്രതിസന്ധിയിലായതോടെ പകര്‍ച്ച വ്യാധികള്‍ മടങ്ങിയെത്തുന്നത് ആരോഗ്യമേഖലയ്‌ക്ക് വെല്ലുവിളിയായി.
ജില്ലയില്‍ ഒരിടവേളയ്‌ക്ക് ശേഷം മലേറിയയും ഡെങ്കിയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പകര്‍ച്ച പനിയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പഞ്ചായത്തുകളില്‍ മാലിന്യ സംസ്‌കരണം കാര്യമമായി നടക്കുന്നില്ല. സാമ്പത്തിക നിയന്ത്രണമാണ് ഇതിന് മുഖ്യ കാരണം. ട്രഷറി നിയന്ത്രണം വന്നതോടെ പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ട് ചെലവഴിക്കുന്നതിനും ബില്ലുകള്‍ മാറുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പഞ്ചായത്തുകളും നഗരസഭകളും മാലിന്യ സംസ്‌കരണത്തിന് സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ചാണ് നടത്തുന്നത്. സ്വന്തമായി സംസ്‌ക്കരണ പ്ലാന്റും സംവിധാനവും ഉള്ളവര്‍ കുറവാണ്. പണം കിട്ടാതെയായതോടെ മാലിന്യ ഏജന്‍സികള്‍ സംസ്‌കരണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് കൊതുക് പെരുകുന്നതിനും രോഗങ്ങള്‍ മടങ്ങിയെത്തുന്നതിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വരെ പകര്‍്ച്ചപ്പനിയുടെ എണ്ണം 200ന് മുകളിലായിരുന്നു. എന്നാല്‍ ഏതാനും ദിവസമായി ഇവയുടെ എണ്ണം 350ന് മുകളിലാണ്. ദിവസം ശരാശരി നാല് ഡെങ്കി കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് മലേറിയ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാനന പാതയില്‍ കച്ചവടത്തിനായി എത്തിയ ഇതര സംസ്ഥാനക്കാരില്‍ മലേറിയബാധിതര്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ഇക്കാര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഒരുലക്ഷത്തോളം പേര്‍ക്കാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ പനി ബാധിച്ചത്. 398 പേര്‍ക്ക് ഡെങ്കിയും 27 പേര്‍ക്ക് മലേറിയയും 47 പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. അതേ സമയം പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാണെന്നും ഇതര സംസ്ഥാനക്കാരില്‍ പ്രത്യേക പരിശോധന നടത്തുമെന്നും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
















