കൊച്ചി: ഒടുവില്‍ കാത്തുകാത്തിരുന്ന ആ ഗോളെത്തി. എന്നിട്ടും കേരളത്തിന്റെ കൊമ്പന്മാര്ക്ക് സമനിലപ്പൂട്ടുപൊട്ടിക്കാനായില്ല. മൂന്നാം ഹോം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനു സമനില. മുംബൈ സിറ്റിയാണ് ഇത്തവണ കേരളത്തെ സമനിലയില്‍ പൂട്ടിയത്. സി.കെ വിനീത് മാച്ചിംഗ് ഓഡര്‍ വാങ്ങിപ്പുറത്തുപോയതും കേരളത്തിനു തിരിച്ചടിയായി.
ഗോള്‍ അടിക്കാത്തതിനു വിമര്‍ശനശരം ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ ആക്രമണ ഫുട്ബോളാണ് നടപ്പാക്കിയത്. ഇതിനു പ്രതിഫലമെന്നോണം ഇയാന്‍ ഹ്യൂമിനു പകരം ആദ്യ ഇലവനില്‍ സ്ഥാനംപിടിച്ച സിഫ്നോസ് കേരളത്തെ മുന്നിലെത്തിച്ചു. ആരാധകര്‍ കാത്തുകാത്തിരുന്ന ഗോള്‍. മധ്യനിരയില്‍ കളിനിയന്ത്രിച്ച ബെര്‍ബറ്റോവ് വലതു പാര്ശ്വത്തിലേക്ക് നീട്ടിയ പന്ത് ഓടിപ്പിടിച്ച മലയാളിതാരം റിനോ ആന്റോയുടെ കിടിലന്‍ ക്രോസ്. അരപ്പൊക്കത്തില്‍ ഉയര്‍ന്നുവന്ന പന്തിനെ സിഫ്നോസ് കളരിമുറയില്‍ ലക്ഷ്യത്തിലേക്കു പറഞ്ഞയച്ചു.
കൊച്ചിയുടെ ഹൃദയം ഒരു നിമിഷം സ്തംഭിച്ചു. പിന്നെ മഞ്ഞക്കടല്‍ ഓഖി ചുഴലിയായി ആര്‍ത്തലച്ചു. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍. ഗാലറിയുടെ പിന്തുണയോടെ വീണ്ടും മുംബൈ ബോക്സിലേക്ക് നിരന്തരം ബ്ലാസ്റ്റേഴ്സ് ആക്രമിച്ചുകയറിയിട്ടും ഫലമുണ്ടാക്കാനായില്ല. സി.കെ വിനീതിന്റെ ഒരു ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ മൂളിപ്പറന്നുപോയി.
ഒരു ഗോളിന്റെ ലീഡുമായാണ് ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിപ്പിച്ചത്. ആദ്യപകുതിയിലെ ആധിപത്യം ബ്ലാസ്റ്റേഴിനു രണ്ടാം പകുതിയില്‍ നഷ്ടമായപ്പോള്‍ മുംബൈ കളിപിടിച്ചു. 55 ാം മിനിറ്റില്‍ എവര്ട്ടണ് സാന്റോസിന്റെ ഉറപ്പിച്ച ഗോള്‍ ഗോളി റെച്ചൂക്ക രക്ഷപെടുത്തുകയായിരുന്നു സാന്റോസിന്റെ ഷോട്ട് റെച്ചൂക്കയുടെ കാലിതട്ടി വലതുപോസ്റ്റിലിടിച്ച് മടങ്ങി.
നിരന്തര റെയ്ഡിനൊടുവില്‍ മുംബൈക്കാര്‍ തിരിച്ചടിച്ചു. 77 ാം മിനിറ്റില്‍ ബെല്‍വന്ത് സിംഗാണ് ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകര്‍ത്തത്. എവര്ട്ടണ് സാന്റോസിന്റെ ക്രോസിനു കാല്‍വയ്ക്കുന്ന ചുമതലമാത്രമാണ് ബെല്വന്തിനുണ്ടായിരുന്നത്.
കളിയുടെ 85 ാം മിനിറ്റില്‍ അവസാനത്തെ ദുരന്തവും കേരളത്തെ തേടിയെത്തി. ബോക്സില്‍ അനാവശ്യമായി മറിഞ്ഞുവീണ് ഫൗളിന് അപ്പീല്‍ ചെയ്ത വിനീതിന് മഞ്ഞക്കാര്‍ഡ്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മഞ്ഞക്കാര്‍ഡ് സമ്പാദിച്ച വിനീതിന് രണ്ടാം മഞ്ഞ പുറത്തേക്കുള്ള വഴിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: