ഗുരുവായൂര്‍: ഏകാദശി വ്രതത്തിന്റെ പൂര്‍ണതയ്ക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഗ്നിഹോത്രികള്‍ക്ക് ദ്വാദശി പണം സമര്‍പ്പിച്ച് ആയിരങ്ങള്‍ അനുഗ്രഹം നേടി. ഇത്തവണത്തെ ദ്വാദശിപണസമര്പ്പണം റെക്കോഡായി.
ഏകാദശി ദിവസം അര്‍ദ്ധരാത്രിക്ക് ശേഷം തുടങ്ങിയ പണസമര്‍പ്പണം ഇന്നലെ രാവിലെ ഒന്‍പത് വരെ നീണ്ടു. ക്ഷേത്രം കൂത്തമ്പലത്തിന് സമീപം ഒരുക്കിയ മണ്ഡപത്തിലായിരുന്നു ദ്വാദശിപണ സമര്‍പ്പണം. അടച്ച ക്ഷേത്രനട പിന്നീട് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് തുറന്നത്. പെരുവനം, ശുകപുരം, ഇരിങ്ങാലക്കുട എന്നീഗ്രാമങ്ങളിലെ ബ്രാഹ്മണര്‍ ദക്ഷിണ സ്വീകരിക്കാനായെത്തിയിരുന്നു. 6 ലക്ഷത്തി 85,400 രൂപയാണ് ഇത്തവണ ദ്വാദശി പണമായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 90,660 രൂപ ഇത്തവണ അധികമായി ലഭിച്ചു. ദ്വാദശി പണമായി ലഭിച്ച തുക നാലായി ഭാഗിച്ച് ഒരു ഭാഗമായ 1,71,350 ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. ബാക്കി തുക മൂന്നായി വീതിച്ച് ഓരോ ഭാഗവും മൂന്ന് ഗ്രാമക്കാരും വീതിച്ചെടുത്തു.
യാഗാഗ്നി സംരക്ഷിക്കുന്നതിനും വേദപഠനത്തിനുമായാണ് ഈ തുക ഉപയോഗിക്കുക. തുടര്‍ന്ന് ഏകാദശി വ്രതം നോറ്റവര്‍ക്കായി ദ്വാദശി ഊട്ടും നല്കി. ഇന്ന് നടക്കുന്ന ത്രയോദശി ഊട്ടോടെയാണ് ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: