ലണ്ടന്‍: സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവില്‍ അപോയലിനെ ഗോള്‍മഴയില്‍ മുക്കി റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ – ക്വാര്‍ട്ടറില്‍ കടന്നു. നിലവിലെ ജേതാക്കളായ റയല്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്കാണ് അപോയലിനെ കീഴടക്കിയത്.
റൊണാള്‍ഡോയും കരീം ബെന്‍സേമയും രണ്ട് ഗോള്‍ വീതം നേടി.
കഴിഞ്ഞ മത്സരത്തില്‍ ടോട്ടനമിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞ സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡ് അപോയലിനെതിരെ ശക്തമായി തിരിച്ചുവരവ് നടത്തി. ആദ്യ പകുതിയില്‍ തന്നെ നാലു ഗോളുകള്‍ അവര്‍ അപോയലിന്റെ വലിയില്‍ അടിച്ചുകയറ്റി.പക്ഷെ ആദ്യ ഗോള്‍ നേടാന്‍ അവര്‍ക്ക് 23-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു.
12 തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം ശിരസ്സിലേറ്റിയ ചരിത്രമുള്ള റയല്‍ 23-ാം മിനിറ്റില്‍ ലൂക്ക മോഡ്രിക്കിന്റെ ഗോളില്‍ മുന്നിലെത്തി. പതിനാറു മിനിറ്റുകള്ക്കുഷേമാണ് രണ്ടാം ഗോള്‍ പിറന്നത്. ബെന്‍സേമയാണ് സ്കോര്‍ ചെയ്തത്. രണ്ട് മിനിറ്റിനുള്ളില്‍ നാച്ചോയും ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ബെന്‍സേമയും ഗോള്‍ കുറിച്ചതോടെ റയല്‍ 4-0 ന് മുന്നിലായി.
രണ്ടാം പകുതിയിലാണ് റൊണാള്‍ഡോയുടെ രണ്ട് ഗോളും പിറന്നത്. മാഴ്സലോയുടെ കോര്‍ണര്‍ക്കിക്കില്‍ തലവെച്ച് ആദ്യ ഗോള്‍ നേടിയ റൊണാള്‍ഡോ വിഷമകരമായ ആങ്കിളില്‍ നിന്ന് ഇടങ്കാല് ഷോട്ടിലൂടെ രണ്ടാം ഗോളും കുറിച്ചു. ഈ വിജയത്തോടെ റയല്‍ ഗ്രൂപ്പ് എച്ചില് രണ്ടാം സ്ഥാനക്കാരായി അവസാന പതിനാറു ടീമുകളില്‍ ഒന്നായി. ടോട്ടനത്തിനാണ് ഒന്നാം സ്ഥാനം. അവര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബൊറുസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചു.
ത്രസിപ്പിക്കുന്ന പോരാട്ടം അരങ്ങേറിയ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ മൂന്ന് ഗോളിന് മുന്നിട്ടുനിന്നശേഷം സെവിയ്യയുമായി സമനില പിടിച്ചു. 3-3.
ആദ്യ പകുതിയില്‍ റോബര്‍ട്ടോ ഫിര്‍മിനാ രണ്ട് ഗോളും മാനെ ഒരു ഗോളും നേടിയതോടെ ലീവര്‍ പൂള് 3-0 ്ന് മുന്നിലായി.എന്നാല്‍ രണ്ടാം പകുതിയില്‍ ശക്മായി തിരിച്ചുവന്ന സെവിയ്യ ബെന്‍ യെഡറിന്റെ രണ്ട് ഗോളില്‍ ലിവര്‍ പൂളിന്റെ ലീഡ് 3-2 ആയി കുറച്ചു. രണ്ടാം പകുതിയുടെ അധിക സമയത്ത് പിസാരോയും സ്കോര്‍ ചെയ്തതോടെ മത്സരം സമനിലയായി.
ടര്‍ക്കിഷ് ചാമ്പ്യന്മാരായ ബെസിക്ടാസ് ഗ്രൂപ്പ് ജിയില്‍ ചാമ്പ്യന്മാരായി പ്രീ- ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ഈസ്താംബൂളില്‍ പോര്‍ട്ടോയെ സമനിലയില്‍ (1-1) തളച്ചതോടെയാണ് ബെസിക് ടാസ് അവസാന പതിനാറു ടീമുകളില്‍ ഒന്നായത്. 31 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ബെസിക്ടാസ് പ്രീ – ക്വാര്‍ട്ടറിലെത്തുന്നത്. കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ മൊണാക്കോ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ആര്‍ബി ലീപ്സിങ്ങിനോട് തോറ്റു.
മാഞ്ചസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് ഫെയ്നൂര്‍ഡിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: