ചങ്ങനാശ്ശേരി: കുറിച്ചി ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡില്‍ ചാണകക്കുഴി നാലുപറയില്‍ മധുക്കുട്ടന്റെ മകന് സുജിത്തിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനിയി ഒരു ഗ്രാമം ഒന്നിച്ചു.
അഞ്ച് മാസം മുന്‍പ് പാലായില്‍ ഒരു ബൈക്ക് അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സുജിത്ത്. മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുണ്ടായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറിവില്‍ പഴുപ്പ് ഉണ്ടായതിനാല്‍ കാല് മുറിച്ചു മാറ്റേണ്ടിവരുമെന്നും അല്ലാത്ത പക്ഷം വിദഗ്ധ ചികിത്സ ലഭിക്കുന്ന മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകുന്നതാണ് നല്ലതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
എറണാകുളം നോര്‍ത്ത് സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റലിലെ ഡോക്ടറെ സമീപിച്ചപ്പോള്‍, കാല് പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കിത്തരാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്കുകയുണ്ടായി. ഇതിനായി രണ്ടര ലക്ഷം രൂപ ചെലവാകുമെന്നും ഡോക്ടര്‍ പറഞ്ഞു.
ഇതേ തുടര്‍ന്ന് നിര്‍ധനരായ ഈ കുടുംബത്തെ സഹായിക്കുവാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പര്‍മാരും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരും ബഹുജനങ്ങളും രംഗത്തിറങ്ങി. കഴിഞ്ഞ ഞായറാഴ്ച 13, 16 വാര്‍ഡുകളിലെ സുമനസ്സുകളെ സമീപിച്ചപ്പോള്‍ കിട്ടിയ 1,67,200 രൂപ കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. രാജഗോപാല്‍ സുജിത്തിന്റെ മാതാവ് സുധയെ ഏല്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: