പുതുക്കാട്: ടോള്‍ പിരിവ് ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കാനകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ടോള്‍ കമ്പനി തയ്യാറാകുന്നില്ല. കാനകള്‍ നിര്‍മ്മിക്കാത്ത ഭാഗങ്ങളില്‍ സര്‍വീസ് റോഡ് ഇടിഞ്ഞുപോയ നിലയിലാണ്.
വര്‍ഷങ്ങളായി ഇടിഞ്ഞു കിടക്കുന്ന റോഡിന്റെ വശങ്ങളില് അപകടങ്ങള്‍ പതിയിരിക്കുകയാണ്. ഏറെ തിരക്കേറിയ കെ.എസ്.ആര്.ടി.സി. സ്റ്റാ ന്റ് പരിസരം, ഹോളിക്രോസ് ആശുപത്രി,കേളിതോട് എന്നിവിടങ്ങളിലാണ് സര്‍വീസ് റോഡിന്റെ ഓരങ്ങള്‍ ഇടിഞ്ഞു കിടക്കുന്നത്.
ഇടിഞ്ഞ വശങ്ങള് കാടുമൂടിക്കിടക്കുന്നത് അപകടങ്ങള്ക്കിടയാകുന്നുണ്ട്. കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം സര്‍വ്വീസ് റോഡിന്റെ വശങ്ങള് പാടത്തേയ്ക്ക് ഇടിഞ്ഞ നിലയിലാണ്.കെഎസ്ആര്‍ടിസി ബസ് അടക്കം നിരവധി ഭാരവാഹനങ്ങളാണ് ഈ സര്‍വ്വീസ് റോഡിലൂടെ കടന്നു പോകുന്നത്.
റോഡിന്റെ കാല്‍ഭാഗത്തോളം പാടത്തേയ്ക്ക് ഇടിഞ്ഞിട്ടുണ്ട്. ആമ്പല്ലൂര്‍ നിന്നും സര്‍വ്വീസ് റോഡിലൂടെ വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഇതുവഴി സ്റ്റാന്റിലേക്ക് പ്രവേശിക്കുകയാണ് പതിവ്.ഒരേ സമയം രണ്ടു വാഹനങ്ങള്‍ക്ക് കടന്നു പോകാനാവാത്ത നിലയിയിലാണ് ഇപ്പോള്‍ സര്‍വ്വീസ് റോഡ്. കാനകളുടെ സ്ലാബുകള്‍ പലയിടത്തും തകര്‍ന്ന നിലയിലാണ്. രാത്രികാലങ്ങളില്‍ സ്റ്റാന്റിന് മുന്പില് ബസ് ഇറങ്ങുന്ന യാത്രക്കാര്‍ തകര്‍ന്നു കിടക്കുന്ന കാനകളില്‍ വീണ് പരിക്കേല്‍ക്കുന്നതും പതിവാണ്.
ടോള്‍ പിരിവ് ആരംഭിക്കുന്നതിനായി കമ്പനി അതിവേഗത്തില്‍ തട്ടികൂട്ടിയ കാനകളും സര്‍വീസ് റോഡുകളുമാണ് ഇപ്പോള്‍ യാത്രക്കാര്‍ക്ക് ദുരിതമായി മാറിയിരിക്കുന്നത്.കരാര്‍ വ്യവസ്ഥപ്രകാരം വര്‍ഷംതോറും ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കമ്പനി ദേശീയപാതയുടെ അപര്യാപ്തതകള്‍ പരിഹരിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: