കോട്ടയം: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഒരുക്കം തുടങ്ങി. ഡിസംബര്‍ 3ന് ആണ് പൊങ്കാല. രാവിലെ 8.30ന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന, 9ന് ആദ്ധ്യാത്മിക സംഗമം ക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി അദ്ധ്യക്ഷനാകും. പൊങ്കാലയുടെ ഉദ്ഘാടനം വ്യവസായിയും സിംഗപ്പൂര്‍ ശ്രീനിവാസ പെരുമാള്‍ ക്ഷേത്രം മെമ്പറുമായ ധര്‍മ്മ ചിന്താമണി കുമാര്‍ പിള്ള നിര്‍വഹിക്കും. സിംഗപ്പൂര്‍ നയതന്ത്രജ്ഞനും സ്പെഷ്യല്‍ എന്‍വോയിയുമായ ഗോപിനാഥപിള്ള മുഖ്യഅതിഥിയാകും. സിംഗപ്പൂര്‍ മലയാളിസമാജം പ്രസിഡന്റ് അജയകുമാര്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദേവിയെ ക്ഷേത്രശ്രീകോവിലില്‍ നിന്നും എഴുന്നള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തുമ്പോള്‍ പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പകരും. 70 കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും പൊങ്കാല നടക്കുന്നത്. പൊങ്കാല നേദ്യത്തിന് ശേഷം ദിവ്യ അഭിഷേകവും ഉച്ച ദീപാരാധനയും നടക്കും. വൈകിട്ട് സാംസ്കാരിക സമ്മേളനം നടക്കും. തുടര്‍ന്ന് യുഎന്‍ വിദഗ്ധ സമിതി ചെയര്മാന് സിവി ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തിന് അഗ്നി പകരും. പത്രസമ്മേളനത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ അഡ്വ.കെ.കെ.ഗോപാലകൃഷ്ണന് നായര്‍, രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന് നമ്പൂതിരി, പിആര്‍ഒ സുരേഷ് കാവുംഭാഗം, കെ.സതീശ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: