മുണ്ടക്കയം: ഗതാഗത കുരുക്ക് പതിവായ മുണ്ടക്കയത്ത് ശബരിമല തീര്‍ത്ഥാടന കാലമടുത്തിട്ടും ഗതാഗതപ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് മുണ്ടക്കയത്ത് ബൈപ്പാസ് നിര്‍മ്മാണം തുടങ്ങിയത്. ടാറിങ്ങ് ജോലികള്‍ മാത്രം ബാക്കിനില്‍ക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി.
റോഡ് നിര്‍മ്മാണത്തിനിടെയുണ്ടായ അഡീഷണല്‍ ജോലികള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുവാദം വാങ്ങേണ്ടി വരുന്നതിലെ കാലതാമസവും, കാലാവസ്ഥയും ജിഎസ്ടിയും പണി മുടങ്ങാന്‍ കാരണമായി കരാറുകാരന് പറയുന്നു.
ഈ മാസം പണി തുടങ്ങിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.
2003- 2004 സാമ്പത്തിക വര്‍ഷം തുടങ്ങിയ പൈങ്ങണായില്‍ നിന്ന് ആരംഭിച്ച് കോസ്വേ പാലത്തിലെത്തുന്ന ബൈപ്പാസ് നിര്‍മ്മാണത്തിനായി ഗ്രാമപഞ്ചായത്തും എംഎല്‍എമാരുമടക്കമുള്ള ജനപ്രതിനിധികളും ശ്രമം തുടങ്ങിയത്.
2003ല്‍ അന്നത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അമ്പതിനായിരം രൂപ പദ്ധതിയുടെ പരസ്യത്തിനായി വിനിയോഗിച്ചാണ് തുടക്കം കുറിച്ചത്. തുടര്‍ന്നുള്ള ജോലിക്കായി പത്തു ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തി. എന്നാല്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അത് കേസായി. പിന്നീട് 18 പഞ്ചായത്തംഗങ്ങളും പ്രതികളായി കോടതിയിലും കയറി.
പതിമൂന്നു വര്‍ഷം കേസ് നടത്തിയാണ് ഇവര്‍ നിരപരാധിയാണെന്ന് തെളിയിച്ചത്.
അന്നത്തെ എംഎല്‍എ ജോര്‍ജ് ജെ. മാത്യുവാണ് പദ്ധതിക്കായി ശ്രമം നടത്തിയത്. പിന്നീട് വന്ന അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എയും പഞ്ചായത്ത് ഭരണസമിതിയും പദ്ധതി ഏറ്റെടുത്തെങ്കിലും കാര്യമായി മുന്നിലെത്താന്‍ കഴിഞ്ഞില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കു ഫണ്ട് അനുവദിച്ച് നിര്‍മ്മാണം തുടങ്ങി. 14 കോടി രൂപയ്ക്ക് 2014 അവസാനമാണ് നിര്‍മ്മാണം ആരംഭിച്ചത്. പിഡബ്ലിയുഡിക്കായിരുന്നു നിര്‍മ്മാണ ചുമതല. പിഡബ്ലിയുഡിക്കായി സ്വകാര്യ വ്യക്തിയാണ് നിര്‍മ്മാണം നടത്തുന്നത്. 3.5 കിലോമീറ്ററാണ് ബൈപ്പാസിന്റെ ദൂരം. സ്ഥലമേറ്റെടുത്തുള്ള റോഡ് വീതികൂട്ടല്‍ ഇതിനോടകം കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: