‘മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം-തമിഴ്‌നാട്’ (ജന്മഭൂമി: 31.10.17) എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഈ കത്തിനാധാരം. അണക്കെട്ടിന് ആവശ്യമായ അറ്റകുറ്റപ്പണികളും ബലപ്പെടുത്തലും നടത്തിയിട്ടുണ്ടെന്നാണ് തമിഴ്‌നാട് അവകാശപ്പെടുന്നത്. തമിഴ്‌നാടിന്റെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ കേരളത്തില്‍ത്തന്നെ ഉണ്ടെന്നാണ് ചില വാര്‍ത്തകളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. മാത്രവുമല്ല, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേരളത്തിന്റെ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ചാരന്മാര്‍പോലും ഇന്നാട്ടിലുണ്ടത്രെ.
ലോകത്തുള്ള ഏതിനും പരമാവധി ആയുസ്സുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടും ഇതിനൊരപവാദമല്ല. അമ്പതുവര്‍ഷത്തെ ആയുസ്സ് കണക്കാക്കി കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട് നിര്‍മ്മിച്ച അണക്കെട്ട് 120 വര്‍ഷത്തെ ആയുസ്സ് തികച്ചു. സുര്‍ക്കി ഉപയോഗിച്ച് നിര്‍മ്മിച്ചതില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു അണക്കെട്ട് മുല്ലപ്പെരിയാറാണ്. ഡാം നിര്‍മ്മാണത്തിന്റെ നൂതന സാങ്കേതികവിദ്യകളൊന്നും വശമില്ലാത്ത അക്കാലത്ത് നിര്‍മ്മിച്ച ഡാം ഇത്രയും കാലം നിലനിന്നതുതന്നെ മഹാഭാഗ്യം.
അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അതുണ്ടാക്കുന്ന ദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. കേരളത്തിലെ അഞ്ച് ജില്ലകളും, അതിലെ 35 ലക്ഷം ആളുകളും അറബിക്കടലിലേക്ക് ഒലിച്ചുപോകും. അണക്കെട്ട് തകര്‍ന്നാല്‍ നാലുപാടും വെള്ളവും ചെളിയും മണ്ണും കുത്തിയൊഴുകി തൊട്ടടുത്ത ഗ്രാമങ്ങളെല്ലാം മണ്ണിനടിയിലാകും. മുല്ലപ്പെരിയാറിന് താഴെയുള്ള പ്രദേശങ്ങള്‍ നിമിഷങ്ങള്‍ക്കകം ഇല്ലാതാകും. കാലവര്‍ഷം കനത്ത് ജലനിരപ്പ് കൂടുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില്‍ അത് താങ്ങാനുള്ള ശക്തി ഇടുക്കി അണക്കെട്ടിന് ഉണ്ടായിക്കൊള്ളണമെന്നില്ല.
കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചെയ്യേണ്ടത് യഥാസമയം ചെയ്യാന്‍ ചങ്കുറപ്പുള്ള നേതൃത്വം കേരളത്തിന് ഇല്ലാതെപോയി എന്നതാണ് യഥാര്‍ത്ഥ വസ്തുത. പരിശോധനയും കമ്മറ്റി കൂടലും കോടതിയുമായി കാലം കഴിക്കുന്നു. അണക്കെട്ടിന്റെ പലയിടത്തും പൊട്ടലുകള്‍ ദൃശ്യമാണത്രേ. ഡാമിന്റെ പൊള്ളയായ ഭാഗം അടയ്‌ക്കാന്‍ ആയിരക്കണക്കിന് ചാക്ക് സിമന്റ് വേണ്ടിവന്നുവെന്ന് മുമ്പൊരിക്കല്‍ വാര്‍ത്തയുണ്ടായിരുന്നു. ഏതായാലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജന്മഭൂമി പ്രകടിപ്പിച്ച താല്‍പര്യം അഭിനന്ദനീയംതന്നെ.
വി.എസ്. ബാലകൃഷ്ണപിള്ള,
തൊടുപുഴ
ഈ വിദ്യാലയം വഴികാട്ടുന്നു
വിദ്യയും വൈദ്യവും വില്‍ക്കേണ്ടെന്ന ഗുരുവചനമുള്‍ക്കൊണ്ട് തോന്നയ്‌ക്കല്‍ സായി ഓര്‍ഫനേജിന് അനുവദിച്ച ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലേക്കുള്ള മുഴുവന്‍ സീറ്റുകളും മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാന്‍ തീരുമാനിച്ച ട്രസ്റ്റ് പൊതുവിദ്യാഭ്യാസരംഗത്ത് പുതിയ അധ്യായത്തിന് വഴിതുറന്നിരിക്കുന്നു. വിദ്യയും വൈദ്യവും വില്‍ക്കാന്‍ പാടില്ലെന്ന സായിബാബയുടെ നിര്‍ദ്ദേശം ഉള്‍ക്കൊണ്ടിട്ടാണത്രെ കമ്മിറ്റി ഇങ്ങനെ തീരുമാനമെടുത്തത്. സായിബാബ സമാധിയായതിനുശേഷവും അദ്ദേഹത്തിന്റെ അനുയായികള്‍ ഇന്നും ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നു.
മാനേജ്‌മെന്റ് ക്വാട്ടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമനുവദിക്കുമ്പോള്‍, അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകനിയമനത്തിന് സംഭാവന വാങ്ങുന്ന രീതി ഇന്നും തുടരുന്നുണ്ടല്ലൊ. ഈ സ്ഥാപനങ്ങളില്‍ പലതും നടത്തുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയായി അംഗീകരിച്ച സാമൂഹിക-സാമുദായിക സംഘടനകളാണെന്ന കാര്യം നാം വിസ്മരിച്ചുകൂടാ.
അല്‍പ്പം വിമര്‍ശനവിധേയമായെങ്കിലും സായിബാബയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാര്‍ക്ക് ഗുണപരമായ നേട്ടങ്ങളുണ്ടാക്കുന്നതിന് സഹായകമായ രീതിയിലാണ് ഇന്നും തുടര്‍ന്നുപോരുന്നത്.
വിദ്യാര്‍ത്ഥികളുടെ കോളജ് പ്രവേശനത്തിന് മാനേജ്‌മെന്റ് കോട്ടയിലും മെറിറ്റ് നോക്കുന്ന പല സ്ഥാപനങ്ങളും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പുട്ടപര്‍ത്തിയിലും വൈറ്റ്ഫീല്‍ഡിലുമുള്ള ആസ്പത്രികള്‍ സാധാരണക്കാരന് വലിയ സേവനമാണ് നല്‍കുന്നത്. സത്യസായി ട്രസ്റ്റ് കാണിച്ച ഈ സദ്പ്രവൃത്തി ആരെല്ലാം പിന്തുടരുംഎന്ന കാര്യത്തില്‍ സംശയം മാത്രം ബാക്കി നില്‍ക്കുന്നു.
ചെറാട്ടു ബാലകൃഷ്ണന്‍,
തലോര്‍,തൃശൂര്‍
റോഡ് വികസനം ഞണ്ടിനെപ്പോലെ പുറകോട്ട്
ദാരുണമായി പരിക്കേറ്റ് അപകടമരണം സംഭവിക്കുന്നതില്‍ കേരളമാണ് രാജ്യത്തെ രണ്ടാം സ്ഥാനത്തുള്ളത്. അതിന് പ്രധാനമായ കാരണം നിലവാരമില്ലാത്ത റോഡുകളാണ്. രാജഭരണകാലത്ത് പിഡബ്ല്യുഡി റോഡുകള്‍ വലിയ വീതിയുള്ളതും പഞ്ചായത്തു റോഡുകള്‍ 28 അടിയും ആയിരുന്നു. ജനകീയഭരണത്തില്‍ അത് 28 അടി. മീറ്ററില്‍ വന്നപ്പോള്‍ 8 മീറ്റര്‍ അതായത് 26.5 അടി ആയി. പഞ്ചായത്തു റോഡുകള്‍ 28 അടി 18 അടിയാക്കി. ഇപ്പോള്‍ 10 അടിയായാലും മതി പൊതുപണം മുടക്കി ടാര്‍ ചെയ്യും. നമ്മുടെ വികസനം ഞണ്ടിനെപ്പോലെ പുറകോട്ട്.
ഒരു സൈഡ് ഓടയും നടപ്പാതയും സഹിതം വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും സുഗമമായി പോകാന്‍ ആറ് മീറ്റര്‍ എങ്കിലും റോഡിന് വീതി വേണം. 10 അടി റോഡ് ടാര്‍ ചെയ്ത് നിലവാരമുള്ളതാക്കിയാല്‍ വാഹനങ്ങള്‍ അമിതവേഗത്തില്‍ ഓടിക്കുകയും നടന്നുപോകുന്നവര്‍ക്ക് അപായം സംഭവിക്കുകയും ചെയ്യും. ഒരു റോഡിന്റെ രണ്ടറ്റവും മറ്റൊരു റോഡിലെ പുഴയിലോ മുട്ടിയിരിക്കണം. പല റോഡും സ്വാധീനമുള്ളവരുടെ വീട്ടുമുറ്റത്താണ് അവസാനിക്കുന്നത്. പൊതുപണം മുടക്കി പണിയുന്ന റോഡിന് സര്‍ക്കാരിന് ജന്മാവകാശമുണ്ടായിരിക്കണം. പല പഞ്ചായത്തുകളും സറണ്ടര്‍ വാങ്ങി റോഡു പണിയുകയും പിന്നീട് സറണ്ടര്‍ ഫാറം നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതിനൊക്കെ പരിഹാരമുണ്ടാവണം.
എം.കെ. സിറിയക്
മരങ്ങാട്ടുപിള്ളി.
















